കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ്സ് തൊഴിലാളികള്‍ നടത്തുന്ന സമരം കോടതി വിധിയോടുളള തൊഴിലാളികളുടെ വെല്ലുവിളിയാണെന്ന് ബസ്സ് ഓണേഴ്സ് അസോസിയേഷന് കോഡിനേഷന്‍ കമ്മറ്റി ചെയര്മാന് വി.ജെ.സെബാസ്റ്റ്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരത്തിന് പിന്നില്‍ യൂനിയന്‍ നേതാക്കളുടെ പിടിവാശിയാണെന്നും തൊഴിലാളികള്‍ സമരത്തിന് ആധാരമായി ഉന്നയിച്ച എല്ലാ പ്രശ്നങ്ങളിലും അനുകൂല സമീപനമാണ് ചര്‍ച്ചകളില്‍ ഉടമകള്‍ കൈക്കൊണ്ടിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.
പത്തില്‍ത്താഴെ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ ബോണസ്സ് നല്‍കേണ്ടതില്ലെന്ന കോടതിവിധി നിലവിലുണ്ട്. എന്നിരുന്നാലും കഴിഞ്ഞ കാലങ്ങളില്‍ നല്‍കിവന്ന ബോണസ്സ് ഇത്തവണയും ജില്ലയിലെ ബസ് തൊഴിലാളികള്‍ക്ക് നല്കാന് ഉടമകള്‍ തയ്യാറാണ്. പലര്‍ക്കും വിഷുവിനും ഓണത്തിനുമായി ബോണസ്സ് തുക നല്‍കിക്കഴിഞ്ഞു. ഏതെങ്കിലും തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ടെങ്കില്‍ അവ ഉടന്‍ നല്‍കാനും തയ്യാറാണ്. രണ്ട് തവണയായുളള ഡിഎ കുടിശ്ശിക ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധന നിലവില്‍ വന്നാല്‍ നല്കാന് തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബസ്സുടമകള്‍ സമ്മതിച്ചതാണ്. എന്നാല്‍ ബോണസ് കരാറില്‍ നിലവില്‍ കോടതിയുമായി ബന്ധപ്പെട്ട വിധിയുളളതിനാല്‍ കോടതിവിധിക്ക് വിധേയമായി ബോണസ്സ് അനുവദിക്കുന്നുവെന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇതിന് യൂനിയന്‍ നേതൃത്വം തയ്യാറാകാഞ്ഞതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. കോടതി വിധിക്ക് വിധേയമെന്ന് കരാറില്‍ എഴുതിച്ചേര്‍ത്തില്ലെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകുമെന്നതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാഞ്ഞ തൊഴിലാളി നേതൃത്വത്തിന്റെ നിലപാടാണ് ജില്ലയിലെ സ്വകാര്യ ബസ്സ് തൊഴിലാളികളെ സമരത്തിലേക്ക് വലിച്ചിഴച്ചത്. ഇക്കാര്യത്തില്‍ അസോസിയേഷന് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോടതിവിധിയോട് സഹകരിക്കാന്‍ തയ്യാറില്ലാത്തവരോട് ചര്‍ച്ച നടത്തുന്നതിന് പോലും പ്രസക്തിയില്ല.
തെഴിലാളികള്‍ക്കിടയില്‍ റഫറണ്ടം നടത്തിയാല്‍ ഒരു ശതമാനം തൊഴിലാളി പോലും സമരത്തെ അനുകൂലിക്കില്ല. കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചിട്ട് ഉടമകള്‍ പങ്കെടുത്തില്ലെന്ന തരത്തിലുളള വാര്‍ത്തകള്‍ തെറ്റാണെന്നും കലക്ടര്‍ കാണാന്‍ ആവശ്യപ്പെട്ട പ്രകാരം അസോസിയേഷന് നേതാക്കള്‍ കാര്യങ്ങള്‍ കഴിഞ്ഞ ദിവസംതന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
ലേബര്‍ ഓഫീസറും പ്രശ്നം വഷളാക്കുന്നതിനാണ് ശ്രമിച്ചതെന്നും ബസ്സുടമകളെ മോശക്കാരാക്കി ചിത്രീകരിച്ച് യൂനിയന്‍ നേതാക്കളും ചില ഉദ്യോഗസ്ഥരും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രാജ്കുമാര് കരുവാരത്ത്, എം.പി.വത്സലന്‍, കെ.ഗംഗാധരന്, പി.കെ.പവിത്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: