കട്ടപ്പന: പെരിഞ്ചാംകുട്ടി പ്ലാന്റേഷനിലെ വനവാസികള്‍ ദുരിതത്തില്‍. ചിന്നക്കനാലില്‍ നിന്നും കാട്ടാനയെ ഭയന്ന് വീട് ഉപേക്ഷിച്ച് എത്തിയവരാണ് പെരിഞ്ചാംകുട്ടിയിലെ വനവാസികള്‍. 2003ല്‍ സര്‍ക്കാര്‍ ഭൂമി നല്കിയ ചിന്നക്കനാല്‍ സിങ്കുകണ്ടം മുന്നൂറ്റിയൊന്നു കോളനി ഭാഗങ്ങളില്‍ നിന്നുള്ള വനവാസികളാണ് പെരിഞ്ചഞ്ചാംകുട്ടിയില് ഇപ്പോള്‍ താമസിക്കുന്നത്. 35 അംഗങ്ങള്‍ ഉള്‍പ്പെട്ട 26 കുടുംബങ്ങളാണ് ആദ്യം ഇവിടെ എത്തിയത്. വനംവകുപ്പിന്റെ അധീനതയിലുള്ള പ്ലാന്റേഷന് വനവാസികള്‍ കയ്യേറിയതറിഞ്ഞ് നിരവധിപ്പേര്‍ പെരിഞ്ചാംകുട്ടിയിലേക്ക് എത്തി.
മാസങ്ങള്‍ പിന്നിട്ടതോടെ വനവാസികളുടെ മറവില്‍ വനഭൂമിയിലെ തടി വെട്ടി കടത്തുവാനും പുഴയില്‍ നിന്നും മണല്‍ വാരി കയറ്റിവിടാനും പ്രദേശവാസികള്‍ ശ്രമിച്ചു. 2010 ഫെബ്രുവരി 10ന് വനപാലകരും പോലീസും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം പ്ലാന്േഷനിലെ അനധികൃത താമസക്കാരെ ഇറക്കിവിട്ടു. ചിന്നക്കനാലില്‍ നിന്നും എത്തിയ പട്ടയം കൈവശമുള്ള 18 കുടുംബങ്ങളെ ഇവിടെ നിലനിര്‍ത്തി. ഇപ്പോള്‍ 14 കുടുംബങ്ങളാണ് പ്ലാന്റേഷനില്‍ ഉള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
വീട്ടു നമ്പര്‍ ലഭിക്കാത്തതുമൂലം റേഷന്‍കാര്‍ഡ് ഇവിടേക്ക് മാറ്റുവാന്‍ കഴിഞ്ഞിട്ടില്ല. ഇതിനാല്‍ സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. കാട്ടുകമ്പുകളും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച കുടിലുകള്‍ പലതും ദ്രവിച്ച് നിലം പൊത്താറായി. എട്ട് വര്‍ഷക്കാലമായി പെരിഞ്ചാംകുട്ടി പ്ലാനറ്റേഷനില്‍ കുടില്‍ കെട്ടി കഴിയുന്ന ഇവരെ സര്‍ക്കാര്‍ പുനരധിവാസം ഒരുക്കുന്ന മുറയ്ക്ക് മാത്രമേ കുടിലുകളില്‍ നിന്നും ഒഴിപ്പിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഈ ഉത്തരവുള്ളതിനാലാണ് തങ്ങളെ പ്ലാന്റേഷനില്‍ നിന്നും ഇറക്കിവിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തതെന്ന് വനവാസികള്‍ പറയുന്നു.
ചോര്‍ന്നൊലിക്കുന്ന ഷെഡ് നന്നാക്കാന്‍ മരക്കമ്പുകള്‍ വെട്ടിയാല്‍ പോലും വനംവകുപ്പ് കേസെടുക്കുന്നു. ജനിച്ച് പോയില്ലേ… ഈ ദുരിതം താണ്ടി മുന്നോട്ട് പോകുമെന്നാണ് വനാസി കുടുംബങ്ങള്‍ ഒരേസ്വരത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: