ഭഗവന്‍ നിയോഗത്താലാണ് സദ്ഗുരുക്കന്മാരെ ലഭിക്കുന്നത്. സത്തുക്കളുമായുള്ള യോഗം ലഭ്യമാക്കുന്ന അവസരങ്ങള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുക. ഇവിടെ വിദ്യ ഏകദിശാപാതയായല്ലാ, മറിച്ച് പരസ്പര പൂരകങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.
പൃഥുമഹാരാജാവ് സദ്ഭരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ചിന്തകള്‍ മനസ്സിനെ മഥിക്കുന്നത് പ്രകൃതിസഹജമാണ്. ജന്മാന്തര കര്‍മവാസനകളും കുലപാരമ്പര്യവുമെല്ലാം ഇതിന് പ്രേരകമായിരിക്കാം. എപ്പോഴും മനസ്സിനെ നേര്‍വഴിക്കു നയിക്കാന്‍ ഗുരുക്കന്മാര് സഹായിക്കും. അങ്ങനെ ഒരിക്കല്‍ സനത്കുമാരന്‍, സനകന്‍, സനന്ദനന്‍, സനാതനന് എന്നീ നിത്യബ്രഹ്മചാരികള്‍ പൃഥുവിന്റെ കൊട്ടാരത്തിലെത്തി.
”തത്രോപജഗ്മുര് മുനയശ്ചത്വാരഃ സൂര്യവര്ചസഃ”- സൂര്യനെപ്പോലെ തേജസ്സുള്ള ആ നാലുമുനിമാര് അവിടെയെത്തി. അവരുടെ ആഗമനം തന്നെ അതിശയകരമാണ്. ശ്രീനാരദര്പോലും ഗുരുസ്ഥാനത്ത് ആചരിക്കുന്നവരാണവര്. പൃഥു അവരെ യഥാവിധി സ്വീകരിച്ചു. എന്നാല്‍ അവരോട് കുശലാന്വേഷണം ചെയ്യാന്‍ മടിച്ചു. കാരണം-
”ഭവല്സു കുശലപ്രശ്ന ആത്മാരാമേഷുനേഷ്യതേ
കുശലാകുശലായത്ര നസന്തിമതിവൃത്തയഃ”
ആത്മാരാമന്മാരായ അവര്‍ക്ക് കുശലവും അകുശലവും സുഖവും ദുഃഖവും ഒരുപോലെയാണ്.
കിട്ടിയ അവസരമുപയോഗിച്ച് പൃഥു അവരുടെ ഉപദേശം തേടി. ”ക്ഷേമഃ കേനാഞ്ജസാഭവേത്” എളുപ്പം എങ്ങനെ ക്ഷേമം ലഭിക്കും. കുറുക്കുവഴി വല്ലതുമുണ്ടോ എന്നായിരുന്നു പൃഥുവിന്റെ അന്വേഷണം. ഉത്തരവും എളുപ്പത്തില്‍ കിട്ടി. സനത്കുമാരനാണ് മറുപടി നല്‍കിയത്. ”അസംഗ ആത്മവ്യതിരിക്ത ആത്മനിദൃഢാരതിര്” ആത്മാവല്ലാത്തതില്‍ താല്പര്യമില്ലായ്മ, ആത്മാവില്‍ ദൃഢമായ താല്പ്ര്യം.” ഇതുതന്നെയാണ് ക്ഷേമത്തിനുള്ള എളുപ്പമാര്‍ഗം. തുടര്‍ന്ന് അതിനെ വിശദീകരിക്കുന്നു.
” സാ ശ്രദ്ധയാ ഭഗവദ്ധര്മചര്യയാ
ജിജ്ഞാസായാദ്ധ്യാത്മികയോഗനിഷ്ഠയാ
യോഗേശ്വരോപാസനയാ ച നിത്യം
പുണ്യ ശ്രവഃ കഥയാ പുണ്യായ ച”
ഭഗവദ്ധര്മചര്യയില് ജിജ്ഞാസ, ആദ്ധ്യാത്മിക യോഗത്തില്‍ നിഷ്ഠ, യോഗേശ്വരന്മാരിലുള്ള ഉപാസന, നിത്യം ഭഗവത്കഥകള് കേള്‍ക്കല്‍ ഇതൊക്കെ ശീലിച്ചാല്‍ എളുപ്പം ക്ഷേമത്തെ പ്രാപിക്കാം.
കൂട്ട് മോശമാകരുത്. ചീത്ത കൂട്ടുകെട്ട് നമ്മെയും ചീത്തയാക്കും. കെട്ട കെട്ടു കെടുത്തും. അങ്ങനെയുള്ള കൂട്ട് ഒഴിവാക്കുക തന്നെ വേണം. അത്തരത്തിലുള്ള കൂട്ടിനേക്കാള്‍ ഭേദം ഏകാന്തതയാണ്. ഹരിയുടെ ഗുണാമൃതങ്ങള് നിത്യം ചെവിയില്‍ അലയടിക്കണം. ഇങ്ങനെ വിരക്തിയും ഭക്തിയുമുണ്ടാകും.
”അഹിംസയാ പാരമഹംസ്യചര്യയാ
സ്മൃത്യാ മുകുന്ദാചരിതഗ്ര്യസീധുനാ
യമൈരകാമൈര്നിയമൈശ്ചാപ്യനിന്ദയാ
നിരീഹയാ ദ്വന്ദ്വതിതിക്ഷയാ ച”
ആരെയും വേദനിപ്പിക്കരുത്. പരമഹംസന്മാരുടെ ജീവിതചര്യ ആചരിക്കുക. ശ്രീകൃഷ്ണ കഥകളെ ഓര്‍മയില്‍ അയവിറക്കുക. സംയമനം ശീലിക്കുക, കാമങ്ങളെ ഒഴിവാക്കുക, നിയമനിഷ്ഠകളുണ്ടാകുക, ആരെയും നിന്ദിക്കാതിരിക്കുക, ആഗ്രങ്ങളോടെയുള്ള പ്രവൃത്തികളില്‍നിന്നും പിന്മാറുക, നമ്മെക്കുറിച്ചുള്ള നിന്ദയും സ്തുതിയും ഒരേ മനസ്സോടെ കാണുക. ഇതെല്ലാം ഭക്തിവര്ധിക്കാന് സഹായിക്കും.
”യദാ രതിര് ബ്രഹ്മണി നൈഷ്ഠകീ പുമാനാചാര്യവാന്” പരബ്രഹ്മത്തില്‍ താല്പര്യമുറയ്ക്കുമ്പോള് ആചാര്യനെത്തും. ആചാര്യന്റെ ഉപദേശത്താല്‍ അന്തക്കരണ ശുദ്ധിക്കു മാര്‍ഗം തെളിയും. മറിച്ച് ഇന്ദ്രിയ വിഷയങ്ങള്‍ മനസ്സില്‍ കേറി വരുമ്പോള്‍ മനസ്സ് പ്രക്ഷുബ്ധമാകയും ആ മനസ്സ് ബുദ്ധിയെ വഴിതെറ്റിക്കുകയും ചെയ്യും.
എന്നാല്‍ ദൃഷ്ടിയും ദൃഷ്ടാവും ഒന്നുതന്നെ എന്ന സമധീ-സമബുദ്ധിയിലെത്തിയാല് മോക്ഷമാര്‍ഗത്തിലായി. അതു സാധിച്ചെടുക്കലാണ് ആചാര്യന്റെ ലക്ഷ്യം.
”യഃ ക്ഷേത്രവിത്തപതയാ ഹൃദി വിഷ്വഗാവിഃ
പ്രത്യക് ചകാസ്തി ഭഗവാംസ്തമവേഹി സോസ്മി” ക്ഷേത്രജ്ഞനായ ജീവന് സ്വഹൃദയസ്ഥിതനായും സര്വാന്തര്യാമിയായിട്ടും സ്വയം പ്രകാശിച്ചുനില്ക്കുന്നു. ആ ഭഗവാന് ഞാന്‍ തന്നെയെന്നറിഞ്ഞാലും. സോ അഹം. അവന് ഞാന്‍ തന്നെ. അതാണ് സോഹം എന്ന അജപാഗായത്രി. അതുതന്നെയാണ് ഹംസാവതാരവും. (സനത് കുമാരാദികള്‍ക്ക് ഭഗവാന് ഒരിക്കല്‍ ഹംസാവതാരമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്)
ആ തിരിച്ചറിവെത്തും ദ്വൈതഭാവത്തില്‍ ഭഗവാനെ ആരാധിച്ചാലും ഒടുവില്‍ ഉപ-ആസന എന്നതില്‍ അടുപ്പം കൂടിവരും. ക്രമേണ അതുതന്നെയെന്ന് ബോധ്യപ്പെടുന്നതാണ് പരമജ്ഞാനം. അതിനാല്‍ ജ്ഞാനയോഗത്തിലേക്കെത്താനുള്ള മാര്‍ഗമാണ് ഭക്തിയോഗം. ഭക്തിയോഗത്തിലേക്കെത്താന് കര്‍മയോഗവും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: