‘ഹിന്ദുസമാജം അധഃപതിക്കാന്‍ ഒട്ടേറെ കാരണങ്ങളുള്ളതില്‍ പ്രമുഖമായ ഒന്ന് ഇതാണ്. വാസ്തവത്തില്‍ നമ്മുടെ മതഗ്രന്ഥങ്ങളെല്ലാം തന്നെ മികവുറ്റതാണ്. നമ്മുടെ കഴിഞ്ഞകാല ചരിത്രം മഹോജ്ജ്വലവും വീരോജ്ജ്വലവുമാണ്. എന്നാല്‍ അതിനെ വേണ്ട രീതിയില്‍ വിശകലനം ചെയ്ത് ഗ്രഹിക്കുവാന്‍ മാത്രം നാം പഠിച്ചില്ല. കര്മശീലരും പ്രതിഭാശാലികളുമായ ധീരോദാത്തര്‍ ഉയരേണ്ട താമസം, നാമവരെ അവതാരങ്ങളുടെ പട്ടികയില്‍ തള്ളിക്കൊണ്ട് അവരുടെ തലയില്‍ ദിവ്യതയുടെ പൊന്മുടി ചാര്‍ത്തും. ഈശ്വരന്റെ ഗുണങ്ങളെ അനുകരിക്കുന്നത് മനുഷ്യശക്തിക്കപ്പുറമാണെന്ന തെറ്റായ ധാരണ നമ്മില്‍ കടന്നുകൂടിയിരിക്കുന്നു.
അതുകൊണ്ട് അവ നേടാന്‍ നാം അബദ്ധത്തില്‍പ്പോലും മെനക്കെടാറില്ല. ഈ പ്രവണത എത്രവരെ എത്തിയെന്നോ? ഛത്രപതി ശിവാജിയേയും ലോകമാന്യതിലകനേയും അടുത്തകാലത്തു അവതാരങ്ങളായി കണക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു. ശിവാജി പരമശിവന്റെ അവതാരമാണത്രെ! ലോകമാന്യതിലകനാണെങ്കില് ഇക്കഴിഞ്ഞ നാളാണ് നമ്മുടെ കണ്മുന്നില്വച്ചുതന്നെ മൃതിയടഞ്ഞത്. എന്നാല്‍ ഈയിടെ അദ്ദേഹത്തിന്റെ ഒരു പടം കണ്ടു.
അതില്‍ അദ്ദേഹത്തിന് നാലു കൈയുണ്ട്. ശംഖും ചക്രവും ഗദയും താമരയും ധരിച്ചിരിക്കുന്നു! ഈ പ്രവണതയെക്കുറിച്ച് എന്തുപറയാന്‍! വിഗ്രഹത്തിന്റെ പരിവേഷവലയത്തില് കയറ്റിയിരുത്തിക്കൊണ്ട് ഈ മഹാത്മാക്കളെ പൂവിട്ടുപൂജിക്കാന്‍ ആളുകള്‍ ആത്മാര്‍ത്ഥമായി ഒരുക്കമാണ്. എന്നാല്‍ അവരുടെ ഗുണങ്ങള്‍ സ്വാംശീകരിക്കുക എന്നത് ചിന്തിക്കുക പോലും ചെയ്യുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ തന്റെമേല്‍ വരുന്ന സ്വാഭാവിക ചുമതല അറിഞ്ഞുകൊണ്ടുതന്നെ മറ്റൊരാളുടെ മേല്‍ വെച്ചുകെട്ടാനുള്ള കല ഹിന്ദുക്കളായ നാം അപാരമായ മിടുക്കോടെ സ്വായത്തമാക്കിയിരിക്കുന്നു.
അഞ്ചാറു നൂറ്റാണ്ടുമുന്പ് ‘നിര്‍ബലന്റെ പ്രാണന് നിന്നെ വിളിക്കുന്നു ഹേ വിശ്വേശ്വര, എന്നു പാടിയ ഒരു പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞുവല്ലോ. ഏതാണ്ടതുപോലെ ഭാരതമാതാവിനെക്കുറിച്ചും ഒരു പാട്ട് ഈ നൂറ്റാണ്ടിന്റെ ഇരുപതുകളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ”അല്ലയോ ദൈവമേ, പ്രാചീനമായ ഈ ദേശം സഹായഹീനമാണ്. അതിനെ രക്ഷിക്കുക’ – ‘രക്ഷ ഭാരതസഹായഹീനാ പ്രചീന ജനപദാ’-എന്നായിരുന്നു അത്.
ഡോക്ടര്‍ജിക്ക് ആ വരി അപമാനവും അപചയവും സ്ഫുരിക്കുന്നതായി തോന്നി. അദ്ദേഹമതിനെ ദാക്ഷിണ്യമില്ലാതെ വിമര്‍ശിച്ചു. സംഘം 1925 ല്‍ തുടങ്ങിക്കഴിഞ്ഞതിനുശേഷം സ്വയംസേവകര്ക്കുള്ളിലും അവരില്‍ക്കൂടി മറ്റു ഹിന്ദുക്കള്ക്കുള്ളിലും ഈ ശരണാഗതിഭാവം തലപൊക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. സംഘത്തിന്റെ മുദ്രയായി, അലറിനില്‍ക്കുന്ന സിംഹത്തേയും മുദ്രാവാക്യമായി ‘സ്വയമേവ മൃഗേന്ദ്രത’ യും അദ്ദേഹം സ്വീകരിച്ചു. ഈ മുദ്രാവാക്യത്തിന്റെ പൊരുള്‍ അതിനുമുന്‍പു വരുന്ന മൂന്നുവരികള്‍ വേണ്ടത്ര വിശദീകരിക്കുന്നു. കാട്ടില്‍ സിംഹത്തിന് പട്ടാഭിഷേകമില്ല കിരീടധാരണച്ചടങ്ങില്ല-സ്വന്തം വിക്രമഭാവംകൊണ്ട് മാത്രം അത് മൃഗരാജന് എന്ന പദവി നേടിയെടുക്കുന്നു.
നാഭിഷേകോ ന സംസ്കാരോ, സിംഹസ്യ ക്രിയതേ വനേ;
വിക്രമാര്‍ജിതസത്വസ്യ, സ്വയമേവ മൃഗേന്ദ്രതാ;
ഏതു തരത്തിലുള്ള വിക്രാന്തഭാവമാണ് ഹിന്ദുജനതയില്‍ അദ്ദേഹം വളര്‍ത്താന്‍ ആഗ്രഹിച്ചതെന്ന് ഇതു വ്യക്തമാക്കുന്നുണ്ട്.
‘ഡോക്ടര്‍ജിയുടെ സംഘം അദ്ദേഹത്തിനുശേഷം ഗുരുജിയുടെ നേതൃത്വത്തിന് കീഴില്‍ പൗരുഷനിര്മാണത്തിന്റെ അതേ മാര്‍ഗത്തില്‍ കൂടി നാടാസകലം വ്യാപിച്ചു. ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ അതിന്റെ പവിത്രമായ കാവിക്കൊടിക്കീഴില്‍ ആത്മവിശ്വാസത്തോടെ, തകര്‍ന്ന നട്ടെല്ലു നേരെയാക്കി നിവര്‍ന്നുവരാന്‍ തുടങ്ങി. ‘ഉണര്‍ന്നുപോയ് ഉണര്‍ന്നുപോയ് പ്രചണ്ഡഹിന്ദുപൗരുഷം, തകര്‍ന്നുപോയ് തകര്‍ന്നുപോയ് കനത്ത കാല്‍വിലങ്ങുകള്‍…’ എന്നിങ്ങനെ മുക്തകണ്ഠം പാടിത്തുടങ്ങി.
ഇന്ന് ഹിന്ദു, ഇംഗ്ലീഷുകാര്‍ വിശേഷിപ്പിച്ച ‘സൗമ്യനായ ഹിന്ദു’ അല്ലാതായി ഉണരുന്നു. അവന് അവന്റെ ഗുണവൈകൃതങ്ങള് തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ദുഷ്ടഫലം ചെയ്യുന്ന അവന്റെ ശുദ്ധഗതിത്വത്തിന് അറുതിവന്നുതുടങ്ങിയിരിക്കുന്നു. അവന്റെ മൃഗേന്ദ്രഭാവം അവന് വീണ്ടും ഓര്‍ത്തുതുടങ്ങിയിരിക്കുന്നു. അവന്റെ നഷ്ടപ്രായമായ പൗരുഷം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു തുടങ്ങിയിരിക്കുന്നു. സൗമ്യന്‍ വെല്ലുവിളി നേരിടുമ്പോള്‍ ആക്രാമികനാകുമെന്നവന് തെളിയിച്ചു തുടങ്ങിയിരിക്കുന്നു. വിലാപം വിട്ടിട്ട് അവന് അലറാന്‍ തുടങ്ങിയിരിക്കുന്നു. കീഴടങ്ങുന്നതിനു പകരം കടന്നു കീഴടക്കാന്‍ മടികാണിക്കുന്നില്ല. ആത്മവിസ്മൃതിയില്നിന്നവന് ആത്മബോധത്തിലേക്കുയരാന്‍ ചിറകടിക്കുന്നു.
എന്നാല്‍ കൃതകൃത്യതയോടെ ഭരതവാക്യം ചൊല്ലാറായോ? ഇല്ല. ജീവിക്കുന്ന സമൂഹത്തിന്റെ പ്രയാണത്തില്‍ ഭരതവാക്യമില്ല. എണ്ണമറ്റ അങ്കങ്ങളേയുള്ളൂ. സമൂഹം അനര്‍ഗളമായ ഒരു പ്രവാഹമാണ്. ഇന്നത്തെ ഉണര്‍വ്, ശതാബ്ദങ്ങള്‍ക്കുശേഷം, കൃത്യവിലോപനത്തില്നിന്നു കൃത്യനിര്‍വഹണത്തിലേക്കുള്ള കാല്വെപ്പുമാത്രമാണ്.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്നപുസ്തകത്തില്‍നിന്ന്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: