കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന് ഷോപ്പിംഗ് കോംപ്ലക്സായ കോഴിക്കോട്ടെ സ്റ്റാന്റില്‍ വിശ്രമിക്കാന്‍ ഒരു മുറി പോലും ഇല്ലാതെ ജീവനക്കാര്‍ ദുരിതത്തില്‍. ദീര്‍ഘദൂര ബസുകളടക്കം നിരവധി ബസുകള്‍ വന്നുപോവുന്ന സ്റ്റാന്റില്‍ ജീവനക്കാര്‍ വിശ്രമിക്കുന്നത് ബസിനകത്തെ സീറ്റുകളിലും വരാന്തയിലും.
തിരുവനന്തപുരം, ബാംഗ്ലൂര്‍ ബസുകളില്‍ പോകുന്ന ജീവനക്കാര്‍ രാത്രികാല വിശ്രമത്തിന് ആശ്രയിക്കുന്നത് ബസുകള്‍ തന്നെ. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പൊതുശൗചാലയം തന്നെ ശരണം.
പാവങ്ങാട്ടെ ഡിപ്പോയില്‍ താല്‍ക്കാലികമായി വിശ്രമമുറികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ പോകുന്നത് പ്രായോഗികമല്ലെന്ന് ജീവനക്കാര്‍ പറയുന്നു.
തൃശൂര്‍-കോഴിക്കോട്, പാലക്കാട്-കോഴിക്കോട്, കാസര്‍കോട്-കോഴിക്കോട് തുടങ്ങിയ ട്രിപ്പുകള്‍ക്കിടയില്‍ ലഭിക്കുന്ന ഏതാനും മണിക്കൂറുകള്‍ വിശ്രമിക്കാന്‍ പാവങ്ങാട് വരെ പോവുകയെന്നത് ബുദ്ധിമുട്ടാണ്. വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുന്ന ബസിനകത്തെ വിശ്ര മം ജീവനക്കാര്‍ക്ക് ആലോചിക്കാന്‍പോലുമാവുന്നില്ല. സ്റ്റാന്റിനകത്തായി വിശ്രമമുറി ഒരുങ്ങുന്നുണ്ടെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതുവരെ അത്തരത്തിലൊരു മുറി ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. പാവങ്ങാട്ടുള്ള കെഎസ്ആര്‍ടിസിയുടെ ഓഫീസുകള്‍ ഉള്‍പ്പെടെ സ്റ്റാന്റിനകത്തേക്ക് മാറ്റുമെന്നും വിശ്രമമുറി ഒരുക്കുന്നുണ്ടെന്നുമാണ് അധികൃതരുടെ വാദം. എന്നാല്‍ എപ്പോള്‍ എന്നതിന് വ്യക്തതയില്ല.
സ്റ്റാന്റിനകത്തെ ഷോപ്പിം ഗ് കോംപ്ലക്സ് പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ള നടപടിയും അനിശ്ചിതത്വത്തിലാണ്. വിശ്രമിക്കാന്‍ ഒരു മുറിയും ഒരു ശൗചാലയമെങ്കിലും ജീവനക്കാര്‍ക്ക് മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: