പുതുക്കാട് : താലൂക്ക് ആശുപത്രിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ആശുപത്രിയില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണം ആരംഭിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നത്. ഭൂഗര്‍ഭ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആശുപത്രിയിലെ എക്സ് റേ യൂണിറ്റിന്റെ സമീപത്താണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നത്. വ്യാഴാഴ്ച രാത്രി കിണറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലെ കിണറിലെ വെള്ളം വറ്റിയതാണ് പ്രശ്നത്തിന് കാരണമായത്. ജലക്ഷാമം രൂക്ഷമായതോടെ രോഗികളെ അഡ്മിറ്റ് ചെയ്യാതെ തിരിച്ചയക്കുകയും കിടത്തി ചികിത്സയിലുള്ള രോഗികളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ ചില ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ടാങ്കറില്‍ വെള്ളം എത്തിച്ച് നല്‍കിയെങ്കിലും ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദിവസവും ടാങ്കറില്‍ വെള്ളം കൊണ്ടുവന്ന് നല്‍കിയിരുന്നു.
എന്നിട്ടും ജലക്ഷാമം നേരിട്ടതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണമെന്ന് ആഷേപം ഉയര്‍ന്നിരുന്നു. പിന്നീട് മന്ത്രി സി.രവീന്ദ്രനാഥ് ആശുപത്രിയിലെത്തിയതിനെ തുടര്‍ന്നാണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ ധാരണയായത്. കുഴല്‍ കിണറിലെ വെള്ളം നിലവിലുള്ള ടാങ്കില്‍ എത്തിച്ചാണ് ആശുപത്രിയുടെ എല്ലാ ഭാഗങ്ങളിലേക്കും വിതരണം ചെയ്യാന്‍ പോകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസം കുഴല്‍ കിണറില്‍ മോട്ടോര്‍ പമ്പ് സ്ഥാപിച്ച് കുടിവെള്ള വിതരണം ആരംഭിക്കുന്നതിനാണ് അധികൃതരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: