തൊടുപുഴ: തൊടുപുഴ മണക്കാട്ട് 2012 മെയ് 25 എം.എം മണി നടത്തിയ വണ്‍.. ടു.. ത്രീ കൊലവെറി പ്രസംഗക്കേസ് തൊടുപുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) തള്ളി. മണിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയെത്തുടര്‍ന്നാണ് മണിക്കനുകൂലമായി വിധി. പ്രകോപനപരമായി പ്രസംഗിച്ചു, ലഹളയ്ക്ക് പ്രേരിപ്പിച്ചു, കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കി എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
അഞ്ചേരി ബേബി വധക്കേസില്‍ മണി അറസ്റ്റിലായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയ്ക്ക് മുന്നിലെത്തിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതാണ് കുറ്റപത്രം റദ്ദാക്കാന്‍ കാരണമായത്.
മണിയുടെ മണക്കാട് പ്രസംഗത്തെത്തുടര്‍ന്ന് അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇതില്‍ അഞ്ചേരി ബേബി കൊലക്കേസ് മാത്രമാണ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.
മറ്റ് രണ്ട് കേസിലും സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിച്ച് അന്വേഷണം അട്ടിമറിയ്ക്കുകയായിരുന്നു. അഞ്ചേരി ബേബി വധക്കേസ് അട്ടമറിക്കാന്‍ ശ്രമിച്ചെങ്കിലും ബേബിയുടെ കുടുംബം ഇതിനെതിരെ ശക്തമായ നിലപാടെടുത്തതിനാല്‍ കുറ്റപത്രം കോടതിയില്‍ എ ത്തി. ഈ കേസ് ഈ മാസം 24ന് തൊടുപുഴ കോടതി പരിഗണിക്കും. എം.എം മണി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് എന്നിവര്‍ പ്രതികളാണ്.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകും
ഇടുക്കി: മന്ത്രി എം. എം. മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് ഹൈക്കോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജിക്കെതിരെ ബേബി വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകും. ഇത് സംബന്ധിച്ച മെമ്മൊ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി ഹൈക്കോടതിയില്‍ നല്കി.
മെയ് 22ന് ശേഷം കോടതി കേസ് പരിഗണിക്കും. രണ്ട് മാസം മുന്‍പാണ് ബേബി കൊലക്കേസില്‍ ഉള്‍പ്പെട്ട കെ.കെ ജയചന്ദ്രന് കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായരാണ് ഹാജരായിരുന്നത്. സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന എം.എം മണി കൂടി പ്രതിയായ ഈ കേസില്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന പ്രോസിക്യൂഷന് ദുര്‍ബ്ബലമായ വാദം ഉയര്‍ത്താനിടയുണ്ടെന്ന ആക്ഷേപം ബേബിയുടെ ബന്ധുക്കള്‍ക്കുണ്ടായിരുന്നു.
ബേബിക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി തന്നെ ഹൈക്കോടതിയില്‍ മണിയ്ക്കും കൂട്ടര്‍ക്കുമെതിരെ വാദിച്ചാല്‍ കേസിന് ഗുണകരമാകുമെന്നാണ് ബേബിയുടെ ബന്ധുക്കള്‍ പറയുന്നത്. ജിഷ്ണു പ്രണോയി കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. ഉദയഭാനുവിനെയാണ് സര്‍ക്കാര്‍ നിയമിച്ചത്. ഈ കേസ് ഹൈക്കോടതിയില്‍ വന്നപ്പോഴും ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷന് ഹാജരാകുന്നതിന് പകരം ഉദയഭാനുവാണ് ഹാജരായത്. ഈ കീഴ്വഴക്കം ബേബി കേസിലും ഹൈക്കോടതി അനുവദിക്കാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: