തിരുവനന്തപുരം : ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് അമ്മ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയി.എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണമടഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി .
പത്തനംതിട്ട കലഞ്ഞൂര്‍ സജിഭവനില്‍ സജി-റീന ദമ്പതികളുടെ രണ്ടാമത്തെ മകനായ സിയാനാണ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ചത്. സംഭവത്തിന്റെ ആഘാതത്തില്‍ മനോവിഭ്രാന്തി പ്രകടപ്പിച്ച അമ്മ പുന്നത്തേരി വിളക്കുവട്ടം സ്വദേശിനി റീന (34) ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. എസ്എടി അധികൃതര്‍ വിവരം മെഡിക്കല്‍ കോളേജ് പൊലീസിനെ അറിയിച്ചു.
പൊലീസെത്തി കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയെ കാണാതായ വിവരം ജില്ലയിലെയും പത്തനംതിട്ട, പുനലൂര്‍ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചു. വഴിയറിയാതെ അലഞ്ഞ ഇവര്‍ ഇന്നലെ രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
മാനസികമായി തകര്‍ന്ന ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇവര്‍ നല്കിയ പേരും വിവരങ്ങളും അനുസരിച്ച് നെടുമങ്ങാട് പൊലീസ് മെഡിക്കല്‍ കോളേജ് പൊലീസിനെയും എസ്എടി ആശുപത്രിയേയും ബന്ധപ്പെട്ടപ്പോഴാണ് കുട്ടി മരിച്ചതുള്‍പ്പെടെ സംഭവങ്ങള്‍ അറിഞ്ഞത്.
തുടര്‍ന്ന് റീനയെ വനിതാ പൊലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് പുനലൂരില്‍ നിന്ന് യുവതിയുടെ ബന്ധുക്കളും എത്തി. ഭര്‍ത്താവ് സജിയുമായി പിണങ്ങിക്കഴിയുന്ന റീനയെയും കുട്ടിയേയും നഗരസഭാ കൗണ്‍സിലര്‍ സുഭാഷ് ഇടപെട്ടാണ് രണ്ട് ദിവസം മുമ്പ് എസ്എടിയില്‍ എത്തിച്ചത്. വീട്ടുകാരോ ബന്ധുക്കളോ സഹായത്തിനില്ലാതെ കുഞ്ഞുമായി ആശുപത്രിയില്‍ കഴിയുകയായിരുന്ന റീന അസ്വസ്ഥയായിരുന്നു. ഇവര്‍ക്ക് ഒരു പെണ്‍കുട്ടി കൂടിയുണ്ട്. കലഞ്ഞൂര്‍ പൊലീസിന്റെ ആവശ്യപ്രകാരം കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: