കോട്ടയം: അപ്രതീക്ഷിതമായി പാളയത്തിലെ പടയൊരുക്കം കണ്ട് അമ്പരന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി പ്രതിഷേധം തണുപ്പിക്കാന്‍ നേരിട്ടു രംഗത്തിറങ്ങി. കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി രാജി നല്‍കിയതടക്കം മാണിയുടെ മനസ്സിളക്കിയ കാര്യങ്ങളാണ് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അരങ്ങേറിയത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതിനെതിരെ കേരള കോണ്‍ഗ്രസില്‍ (എം) അപ്രതീക്ഷിത പൊട്ടിത്തെറിയാണുണ്ടായത്. മാണിയും മകന് ജോസ് കെ. മാണിയും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ പി.ജെ. ജോസഫിനെ അനുകൂലിക്കുന്നവരടക്കം പാര്‍ട്ടിയിലെ ഒരു വിഭാഗം രോഷാകുലരാണ്. ഇത്തരം നിര്‍ണായക തീരുമാനമെടുത്തത് ജോസഫിനെപ്പോലും അറിയിച്ചുമില്ല. പാര്‍ട്ടി പിളര്‍ന്നാല്‍ പോലും അത്ഭുതമില്ലെന്നതാണ് അവസ്ഥ.
സിപിഐയുടെ എതിര്‍പ്പ് എല്‍ഡിഎഫില്‍ കലഹം രൂക്ഷമാക്കിയതോടെയാണ് കേരള കോണ്‍ഗ്രസിലും കലാപം പടര്‍ന്നത്. ഇതോടെ വിഷയം തണുപ്പിക്കാന്‍ മാണി നീക്കം തുടങ്ങി. മാണിയുടെ വാര്‍ത്താസമ്മേളനവും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. ചങ്ങനാശേരി വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കേരള കോണ്‍ഗ്രസ് തുണച്ചതും ഇതിന്റെ ഭാഗമായിരുന്നു.
സിപിഎം പിന്തുണ തേടിയതില്‍ പ്രതിഷേധിച്ച് കാല്‍നൂറ്റാണ്ടായി ജില്ലാ പ്രസിഡന്റായിരുന്ന ഇ.ജെ. ആഗസ്തി രാജി നല്‍കിയത് മാണി ഒട്ടും പ്രതീക്ഷിച്ചില്ല. ജില്ലാ കമ്മിറ്റി അറിയാതെ തീരുമാനമെടുത്തതിലായിരുന്നു ആഗസ്തിയുടെ പ്രതിഷേധം.
പാര്‍ട്ടി നിലപാട് ദൗര്‍ഭാഗ്യകരമെന്ന് വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫും, കൂടിയാലോചനയുണ്ടായില്ലെന്ന് മോന്‍സ് ജോസഫും പറഞ്ഞതോടെ കേരള കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാണെന്ന് വെൡവായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എംപി, എംഎല്‍എമാരായ സി.എഫ്. തോമസ്, റോഷി അഗസ്റ്റിന്, ഡോ.എം. ജയരാജ് എന്നിവരും സിപിഎം ബന്ധത്തില്‍ അതൃപ്തിയുള്ളവരാണ്. മാണിയെ അനുസരിക്കുമെന്ന് പുറമേ പറയുന്നവരും വ്യക്തിപരമായി ശക്തമായ വിയോജിപ്പുകളാണ് പ്രകടിപ്പിക്കുന്നത്.
പ്രാദേശിക തലത്തില്‍ യുഡിഎഫുമായുള്ള സഹകരണം തുടരാനാണ് കേരള കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പിലെടുത്ത തീരുമാനമെന്നും ഇതില്‍ മാറ്റംവരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് മാണിയെ എതിര്‍ക്കുന്ന നേതാക്കള്‍ പറയുന്നത്. തീരുമാനം കോട്ടയം ജില്ലാ കമ്മറ്റി അറിഞ്ഞല്ലെന്ന് ആഗസ്തി പറയുന്നു. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കണമെന്നതായിരുന്നു തിങ്കളാഴ്ച വരെയുള്ള തീരുമാനം. തുടര്‍ന്ന് ചെറിയൊരു മാറ്റമുണ്ട്, വിവരം പിന്നാലെ അറിയിക്കാമെന്ന് മാണി പറഞ്ഞു. എന്നാല്‍, പിന്നീട് ഇതുവരെ വിളിച്ചിട്ടില്ല, ആഗസ്തി പറയുന്നു.
സിപിഎമ്മിന്റേത് തീര്‍ത്തും അധാര്‍മ്മികമായ നടപടിയായിപ്പോയെന്ന് സിപിഐ നേതാക്കളും അവരുടെ മുഖപത്രമായ ജനയുഗവും ആഞ്ഞടിച്ചത് ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം, നേതാക്കളായ പന്ന്യന്‍, ബിനോയ് വിശ്വം തുടങ്ങിയവരെല്ലാം ഒരേ സ്വരത്തിലാണ് സിപിഎം നടപടികളെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: