വാഷിംഗ്ടണ്‍: ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിന്‍വലിച്ചു. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി. യുഎസ് കോണ്‍ഗ്രസില്‍ 217 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ 213 പേര് എതിര്‍ത്തു. ഇനി ബില്‍ സെനറ്റിന്റെ പരിഗണനയ്ക്കു വിടും. അവിടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും പല റിപ്പബ്ലക്കന്‍ സെനറ്റര്‍മാരും ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെ അനുകൂലിക്കുന്നില്ല.
ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കും എന്നത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഡൊണള്‍ഡ് ട്രംപിന്റെ മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവില്‍ ഒബാമ ഭരണത്തിന്റെ അവശേഷിപ്പുകളില്‍ മുഖ്യമായ ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ദേശം നില്‍കിയിരുന്നു. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.
മുഴുവന്‍ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന ഒബാമ കെയര്‍ പദ്ധതി, പ്രസിഡന്റ് ബറാക് ഒബാമയുടെ 2008ലെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ മുഖ്യമായിരുന്നു. വളരെ ചെലവേറിയതും സമ്പന്നര്‍ക്കു മാത്രം താങ്ങാവുന്നതുമായി മാറിയ ആരോഗ്യ ഇന്‍ഷുറന്‍സ് സാധാരണക്കാര്‍ക്കു പ്രാപ്യമാക്കുകയായിരുന്നു ഒബാമ കെയറിന്റെ ലക്ഷ്യം. ഒബാമ 2010 മാര്‍ച്ചില്‍ ഒപ്പുവച്ച പദ്ധതിയുടെ പേര് ദ് പേഷ്യന്റ പ്രൊട്ടക്ഷന്‍ ആന്‍ഡ് അഫോഡബിള്‍ കെയര്‍ ആക്ട് എന്നായിരുന്നു. എന്നാല്‍ ഒബാമയുടെ എതിരാളികള്‍ കളിയാക്കി വിളിച്ച ‘ ഒബാമ കെയര്‍’ എന്ന പേരിനാണ് സ്വീകാര്യത ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: