തൃശൂര്‍: വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. പുലര്‍ച്ചെ അഞ്ച് മണിയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തുന്നതോടെയാണ് പൂരത്തിന് തുടക്കമായത്. മറ്റ് ഘടകപൂരങ്ങളും പൂരപ്പറമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളാണ് പൂരത്തിലെ മുഖ്യപങ്കാളികള്‍. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം രാവിലെ 11 മണിയോടെ ബ്രഹ്മസ്വം മഠത്തിന് മുന്നില്‍ കോങ്ങാട് മധുവിന്റെ നേതൃത്വത്തില്‍ ആരംഭിക്കും. ഉച്ചക്ക് പന്ത്രണ്ടിനാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട്. പാറമേക്കാവ് ഭഗവതി രണ്ടു മണിയോടെ വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്ത് പ്രവേശിക്കും. തുടര്‍ന്ന് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തില്‍ ആരംഭിക്കും.
വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം. തുടര്‍ന്ന് കുടമാറ്റം. എഴുന്നൂറോളം കലാകാരൻമാരും നൂറോളം ആനകളും പങ്കെടുക്കുന്ന ആഘോഷത്തിന് പഴുതടച്ച സുരക്ഷയാണ് ജില്ലാ ഭരണകൂടവും പോലീസും ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: