പരപ്പനങ്ങാടി: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് പരപ്പനങ്ങാടിക്ക് നഗരസഭാ പട്ടം ചാര്‍ത്തി കിട്ടിയത്. പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ബോര്‍ഡ് മാറ്റി നഗരസഭാ കാര്യാലയം എന്ന ബോര്‍ഡ് വന്നു. നികുതിഭാരം വര്‍ധിച്ചതല്ലാതെ നഗരവാസികള്‍ക്ക് ഒരു ഗുണവും ഇതുവരെ ലഭിച്ചിട്ടില്ല.
ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ വിവിധ ക്ഷേമപദ്ധതികളിലൂടെ ഗ്രാമവാസികള്‍ക്ക് ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും ലഭ്യമായിരുന്നു. മാലിന്യ നിര്‍മാര്‍ജനവും കുടിവെള്ള പ്രശ്നങ്ങളും പരിഹരിക്കാന്‍ രണ്ടുവര്‍ഷമായിട്ടും നഗരസഭക്ക് കഴിഞ്ഞിട്ടില്ല. അടിസ്ഥാന വികസന പദ്ധതികള്‍ പലതും കടലാസില്‍ മാത്രം ഒതുങ്ങി.
തീരദേശത്തിന്റെ ചിരകാല സ്വപ്നം ഫിഷിംങ് ഹാര്‍ബര്‍ പിടിവലികള്‍ക്കിടയില്‍ പരപ്പനങ്ങാടിക്ക് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. പതിമൂന്നാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിനും മറ്റുമായി ആസൂത്രണ സെമിനാര്‍ നടന്നതല്ലാതെ പദ്ധതികള്‍ ഒന്നുമായില്ല.
നഗരാസൂത്രണ സമിതി രൂപീകരണത്തിലെ കല്ലുകടി രാഷ്ട്രീയ ഭിന്നതയായി തന്നെ നിലനില്ക്കുന്നു.
ഭവനരഹിതര്‍ വാടക ക്വാര്ട്ടേര്സുകളിലും ഒറ്റമുറികളിലുമായി തിങ്ങിപ്പാര്‍ക്കുമ്പോള്‍ കേന്ദ്ര ഭവന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഭരണ സമിതി ശ്രമിക്കുന്നില്ല.
നഗരവികസനത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത് നഗരാസൂത്രണ സമിതികള്‍ ആണെന്നിരിക്കെ സമിതികളില്‍ പരിചയ സമ്പന്നരും വിവിധ വകുപ്പുകളില്‍ നിന്നു വിരമിച്ച വിദഗ്ദരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ആസൂത്രണം നടത്താതെ രാഷ്ട്രീയ വടംവലി നടത്തുകയാണ്.
പ്രധാന റോഡുകള്‍ പലതും തകര്‍ന്ന് നാമാവശേഷമായിരിക്കുകയാണ്. റോഡുകള്‍ക്ക് മാത്രമായി പൊതുഫണ്ട് മാറ്റിവെക്കാത്തതില്‍ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധവുമുണ്ട്.
നഗര വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ തന്നെ കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ പരപ്പനങ്ങാടിയുടെ മുഖം തന്നെ മാറും. രാഷ്ട്രീയ ഭിന്നതകള്‍ വളര്‍ത്തി നഗര വികസനത്തെ പിന്നോക്കം വലിക്കുന്ന ഇരുമുന്നണികളുടെയും ചെയ്തികളില്‍ അസംതൃപ്തരാണ് പരപ്പനങ്ങാടിയിലെ ജനപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: