നിലമ്പൂര്‍: നിലമ്പൂര്‍ ടൂറിസം ഗേറ്റ്വേയില് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വടപുറം പാലം മുതല്‍ കോടതിപ്പടി വരെ രണ്ട് കിലോമീറ്റര്‍ കെഎന്‍ജി റോഡിലാണ് അപകടം പതിവാകുന്നത്.
കാനോലി പ്ലോട്ടിനടുത്ത് വിനോദ സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി പാര്‍ക്ക് ്ചെയ്തിരിക്കുന്നതിനാലും ഒന്നര കിലോമീറ്ററോളം വഴിയോരകച്ചവടക്കാര്‍ നിറഞ്ഞതും ഗതാഗതം ദുസഹമാക്കുന്നു. ഇതുവഴി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴായാത്ത സാഹചര്യമാണുള്ളത്.
കാനോലി പ്ലോട്ടിനടുത്ത് റോഡ് മുറിച്ചു കടക്കുന്നതിനായി സീബ്ര ലൈനുമില്ല. ചെറിയകുട്ടികളടക്കം ആയിരങ്ങളാണ് ദിവസവും ഇവിടെയെത്തുന്നത്.
റോഡിന്റെ എതിര്‍വശത്തുള്ള അനധികൃതമായി ശീതളപാനീയ കടകളില്‍ നിന്നും ജീവന് പണയം വെച്ചാണ് റോഡ് മുറിച്ചു കടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ ട്രാഫിക് ഡിവൈഡര്‍ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറയും.
ദിവസങ്ങള്‍ക്ക് മുന്‍മ്പ് കുടുംബശ്രീയുടെ ഭക്ഷണശാല സ്വകാര്യ ബസ്സിടിച്ച് തകര്‍ന്നിരുന്നു. വടപുറത്ത് പുതിയ പാലം തുറന്നിട്ടും പഴയ പാലം അടച്ചിട്ടില്ല. ഇതുവഴി സ്വകാര്യ വാഹനങ്ങള്‍ ചീറിപാഞ്ഞാണ് വരുന്നത്. ഇതും അപകട സാധ്യത കൂട്ടുന്നു. ഇവിടെ അടിയന്തരമായി ട്രാഫിക് ഡിവൈഡര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകിരിക്കാത്തപക്ഷം വന്‍ദുരന്തത്തിന് വഴിതെളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: