സ്വന്തം ലേഖകന്‍
കുന്നത്തൂര്‍: സിപിഎം ,കോണ്‍ഗ്രസ് രാഷ്ട്രീയ ഭിന്നത മൂലം കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ അധികൃതര്‍ വിവേചനം കാട്ടുന്നതായി പരാതി. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലും കുടിവെള്ളവിതരണം ആരംഭിച്ചത്.
ശാസ്താംകോട്ട കായലില്‍നിന്നുള്ള വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ടാങ്കുകളില്‍ നിറച്ച് ലോറികളിലൂടെയാണ് വിതരണം നടത്തുന്നത്. മറ്റ് പഞ്ചായത്തുകള്‍ക്കെല്ലാം രണ്ട് ടാങ്ക് വീതം നല്കുമ്പോള് കുന്നത്തൂരിന് വല്ലപ്പോഴും ഓരോന്ന് വീതമാണ് നല്‍കുന്നത്. താലൂക്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏകപഞ്ചായത്താണ് കുന്നത്തൂര്‍. മാസങ്ങള്‍ക്ക് മുന്‍പാണ് സിപിഎമ്മില്‍ നിന്നും സിപിഐയുടെ പിന്തുണയോടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുന്നത്. അന്നുമുതല്‍ ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. ഇവരുടെ ഈ ഭിന്നത മൂലം ജനങ്ങളുടെ കുടിവെള്ളം പോലും മുട്ടിയിരിക്കുകയാണ്.
സിപിഎം ഏരിയാനേതൃത്വവും കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയും നടത്തുന്ന രാഷ്ട്രീയ ഇടപെടലാണ് കുന്നത്തൂരിന് കുടിവെള്ളം കിട്ടാക്കനിയാക്കുന്നത് എന്നാണ് പ്രസിഡന്റിന്റെ ആരോപണം. കുടിവെള്ളക്ഷാമം അതിരൂക്ഷമായ കുന്നത്തൂരില്‍ ജനം നെട്ടോട്ടമോടുമ്പോഴാണ് കുടിവെള്ളത്തില്‍പ്പോലും രാഷ്ട്രീയം കലര്‍ത്തി ഇടതും വലതും രസിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന മറ്റ് പഞ്ചായത്തുകളില്‍ രണ്ട് ടാങ്ക് വീതം നല്കുമ്പോള് ദിവസങ്ങള്‍ കൂടുമ്പോള്‍ പോലും കുന്നത്തൂരിന് ലഭിക്കേണ്ടുന്ന വിഹിതം ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിലും ഇത് നേടിയെടുക്കാന്‍ പ്രസിഡന്റ് ആര്‍ജ്ജവം കാട്ടാത്തതിലും പൊതുജന പ്രതിഷേധം ശക്തമാണ്. ജലസമൃദ്ധമായ പാറമടകളും, കട്ട കുളങ്ങളും ഉള്ള സ്ഥിതിക്ക് അവ ഫലപ്രദമായി ഉപയോഗിക്കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏഴാംമൈല്‍ വാര്‍ഡില്‍ പഞ്ചായത്തംഗം ഒ.രേണുകയുടെയും ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ.ജയകുമാറിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരാണ് കുടിവെള്ളവിതരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: