ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. പ്രാകൃതവും പൈശാചികവും അതിക്രൂരവുമായ കുറ്റകൃത്യമാണ് നടന്നതെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതിയുടേയും ഹൈക്കോടതിയുടേയും വിധി സുപ്രീംകോടതി ശരിവെച്ചത്.
മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ്, പവന് എന്നിവരാണ് പ്രതികള്‍. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും ചേര്‍ന്ന് ഒരു വിധി പ്രസ്താവനയും ജസ്റ്റിസ് ആര്. ഭാനുമതി മറ്റൊരു വിധി പ്രസ്താവവുമാണ് കോടതിയില്‍ വായിച്ചത്. വധശിക്ഷ ശരിവെയ്ക്കുന്നതില്‍ മൂന്നു ജഡ്ജിമാരും ഒരേ നിലപാടെടുത്തു.
അതിക്രൂരമായി കൊല്ലപ്പെട്ട നിര്‍ഭയയെന്ന ജ്യോതി സിങ്ങിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും വായിച്ച ശേഷമായിരുന്നു പ്രതികളുടെ വധശിക്ഷ ശരിവെയ്ക്കുന്നതായി കോടതി അറിയിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന അമിക്കസ്ക്യൂറി രാജു രാമചന്ദ്രന്റെയും പ്രോസിക്യൂഷന് തെളിവുകള്‍ വിശ്വസനീയമല്ലെന്ന അമിക്കസ്ക്യൂറി സഞ്ജയ് ഹെഡ്ഗെയുടേയും വാദങ്ങള്‍ കോടതി തള്ളി.
പ്രതികളുടെ ഡിഎന്‍എ പരിശോധന, പെണ്‍കുട്ടിയുടെ മരണമൊഴി, മെഡിക്കല്‍ പരിശോധനാ ഫലം എന്നിവ അടിസ്ഥാനമാക്കിയ പ്രോസിക്യൂഷന് കേസ് പ്രതികള്‍ക്ക് സംശയത്തിന്റെ യാതൊരു ആനുകൂല്യവും നല്‍കുന്നതല്ലെന്ന് കോടതി പറഞ്ഞു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ജനനേന്ദ്രിയവും ദഹനേന്ദ്രിയങ്ങളും വരെ കുത്തി പുറത്തിട്ടു, അതിക്രൂരമായ രീതിയില്‍ ലൈംഗിക പീഡനം നടത്തി, ക്രൂരതയില്‍ ആനന്ദം അനുഭവിച്ച പ്രതികള്‍ പെണ്‍കുട്ടിയെ അതിനിരയാക്കി, കൊള്ളയടിക്കുകയും ബസ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വിദ്യാഭ്യാസമുണ്ടായിട്ടും സ്ത്രീകളുടെ അന്തസ്സ് മാനിക്കപ്പെടുന്നില്ലെന്ന് ജസ്റ്റിസ് ആര്. ഭാനുമതിയുടെ വിധിന്യായത്തില്‍ പറയുന്നു. മാധ്യമങ്ങളിലൂടെയും മറ്റും ലിംഗസമത്വ ആശയം പ്രചരിപ്പിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഭാനുമതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: