ന്യൂദല്‍ഹി: വിമാനയാത്രക്കിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം തയാറെടുക്കുന്നു. ശിവസേന എം.പി രവീന്ദ്രഗെയ്ക്ക്വാദ് വിമാനയാത്രക്കിടെ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കുഴപ്പക്കാരായ യാത്രക്കാരെ മൂന്നായി തിരിച്ച് അവര്‍ക്ക് യാത്രവിലേക്കര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് വ്യോമയാനമന്ത്രി അശോക് ഗണപതി രാജു വ്യക്തമാക്കി. ഇതിനായുള്ള കരട് ബില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
വിമാനയാത്രയ്ക്കിടെ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയോ അശ്ലീല ആംഗ്യം കാണിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസതത്ത യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. ശാരീരികമായി ഉപദ്രവിക്കുവാനോ ലൈംഗീകമായി അപമാനിക്കുവാനോ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആറ് മാസത്തേക്കാണ് വിലക്ക്. ജീവന് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ മുകളിലോട്ട് വിലക്കേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും വ്യോമയാനമന്ത്രി വിശദീകരിച്ചു.
വിലക്ക് ഫലപ്രദമായി ഏര്‍പ്പെടുത്തുന്നതിനായി വിമാനയാത്ര ചെയ്യുന്നവര്‍ ആധാര്‍ കാര്‍ഡുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ആഭ്യന്തരയാത്രക്കാര്ക്കുള്പ്പടെ ഈ നിര്‍ദേശം ബാധകമായിരിക്കും. യാത്രക്കാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷ ഒരു പോലെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്നതെന്നു മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: