തിരുവനന്തപുരം: ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് കീഴടങ്ങി, സുപ്രീം കോടതി ഉത്തരവു പ്രകാരം ടി.പി.സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയായി നിയമിച്ച് ഉത്തരവിട്ടു.
സെന്‍കുമാര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പുവച്ചത്.
സെന്‍കുമാറിനെ പുനര്‍നിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരില്‍ ഇന്നലെ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വ്യക്തത ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി 25,000 രൂപ ചെലവു സഹിതം സുപ്രീം കോടതി തള്ളി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് പുനര്‍നിയമനം നല്കാന് തീരുമാനിച്ചത്.
സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായെന്ന വാര്‍ത്ത വരുമ്പോള്‍ എകെജി സെന്ററില്‍ മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക് മുമ്പ് നിയമനം നടന്നില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പരാമര്ശങ്ങളുണ്ടാകുമെന്നും ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുന്നതിലേക്ക് നീങ്ങുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന് അടിയന്തരമായി നിയമനം നല്കാന് മുഖ്യമന്ത്രിയോട് സെക്രട്ടേറിയറ്റ് യോഗം നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് നല്‍കുകയായിരുന്നു. അതേസമയം ഉത്തരവ് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന നിലപാടിലാണ് സെന്‍കുമാര്‍. സെന്‍കുമാര്‍ തിരികെയെത്തുന്നതോടെ നിലവില്‍ ആ സ്ഥാനം വഹിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടറാകും. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതുമുതല്‍ വിജിലന്‍സിന്റെ ചുമതല ബെഹ്റയ്ക്കാണ്.
പുതിയ സാഹചര്യത്തില്‍ ബെഹ്റ വിജിലന്‍സിന്റെ മുഴുവന്‍ സമയ ചുമതലയിലേക്ക് മാറും. ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നതിനാല്‍ പുതിയ നിയമനത്തിനു തീരുമാനം എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: