പത്തനംതിട്ട: മെഡിക്കല്‍ കോളേജില്‍ മാത്രം ലഭിക്കുന്ന പക്ഷാഘാത ചികിത്സാ സൗകര്യങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ലഭിക്കുമെന്ന് ഡിഎംഒ ഡോ.സോഫിയാ ബാനു അറിയിച്ചു. പക്ഷാഘാത ലക്ഷണങ്ങള്‍ ആരംഭിച്ച് നാലു മണിക്കൂറിനകം വിദഗ്ധ ചികിത്സ ലഭ്യമായാല്‍ മാത്രമേ ആഘാതത്തിന്റെ തോത് കുറയ്ക്കാനോ പൂര്‍ണമായി ഒഴിവാക്കാനോ സാധിക്കൂ. സ്വകാര്യ ആശുപതികളില്‍ 80000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ ചെലവ് വരുന്ന ചികിത്സയാണിത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച ചികിത്സാ സൗകര്യങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് അനുഗ്രഹമാണ്. സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആശുപത്രിയാണ് ഇവിടത്തേത്.
ഉടലിന്റെ ഒരു വശം തളര്‍ന്ന നിലയില്‍ കഴിഞ്ഞ ഒന്നിന് ജനറല്‍ ആശുപത്രിയിലെത്തിച്ച മലയാലപ്പുഴ സ്വദേശി ഗോവിന്ദപ്പിള്ളയുടെ പക്ഷാഘാത രോഗാവസ്ഥ കുറയ്ക്കുവാന്‍ പക്ഷാഘാത സ്റ്റെബിലൈസേഷന്‍ യൂണിറ്റിലൂടെ ന്യൂറോളജിസ്റ്റ് ഡോ.സ്റ്റാന്‍ലി ജോര്‍ജിന് സാധിച്ചതായി ഡിഎംഒ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്കുന്ന ടീമാണ് പക്ഷാഘാത ചികിത്സാ സംവിധാനം നിയന്ത്രിക്കുന്നത്.
നവകേരള മിഷന്റെ ഭാഗമായ ആര്‍ദ്രം ദൗത്യത്തിലൂടെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ന്യൂറോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ സ്ട്രോക്ക് സ്റ്റെബിലൈസേഷന്‍ യൂണിറ്റ് ആരംഭിച്ചത്. ശബരിമല തീര്‍ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആധുനിക ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിന് കാത്ത് ലാബ്,കാര്‍ഡിയാക് ഐസിയു എന്നിവയും ഉടന്‍ സജ്ജീകരിക്കുമെന്ന് ഡിഎംഒ ഡോ.സോഫിയാ ബാനു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: