രാഷ്ട്രീയതലത്തില്‍ മാത്രം ഒതുങ്ങിനില്ക്കാത്ത അടിമത്തമനോഭാവം നാം പണിത അമ്പലങ്ങളേയും സ്വാധീനിച്ചതായി നമുക്ക് കാണാന്‍ കഴിയും. കീഴടങ്ങി ശീലിച്ച ഹിന്ദു അവന്റെ ദൈവവിഗ്രഹത്തിലും അതേ കീഴടങ്ങല്‍ മനോഭാവം ആരോപിച്ചതായി കാണാന്‍ കഴിയുന്നു.
നട്ടെല്ലൊടിഞ്ഞ് ഹിന്ദു അവന്റെ വിഗ്രഹത്തിന്റെ നട്ടെല്ലും ഒടിച്ചുകളഞ്ഞതായി അനുഭവപ്പെടുന്നു.
പറ്റിക്കാന്‍ നിന്നുകൊടുത്ത അവന്റെ പരദേവതയെയും പറ്റിക്കാന്‍ നിര്ത്തിക്കൊടുത്തതായി കാണാന്‍ കഴിയുന്നു. തോല്‍വി വ്യാഖ്യാനിച്ച് സ്വയം സമാധാനിപ്പിക്കാന്‍ ഐതിഹ്യങ്ങള്‍ മെനഞ്ഞെടുത്ത അവന് അത്തരം ഐതിഹ്യങ്ങള്‍ തന്റെ ബിംബത്തെക്കുറിച്ച് മെനഞ്ഞെടുത്തതായി കാണാന്‍ കഴിയുന്നു. ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ഏതായാലും ചിലതുമാത്രം ചൂണ്ടിക്കാണിക്കാം. എന്നാല്‍ അവയുടെ കൃത്യസ്ഥലവും പേരും ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല. അതിന് വ്യക്തമായ കാരണമുണ്ട്. ഹിന്ദുവിന്റെ വീഴ്ചകള്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത് അവനെ അധിക്ഷേപിക്കാനല്ല, ശപിക്കാനല്ല. അവനെ പരാജയബോധംകൊണ്ടു കുഴിച്ചുമൂടാനല്ല.
അവന്റെ ആത്മവിശ്വാസം കെടുത്തിക്കളയാനല്ല. നേരെമറിച്ച് തെറ്റുതിരുത്തി ഉയരാന്‍ സഹായിക്കാനാണ്. അവനെ പൊതിഞ്ഞിരിക്കുന്ന അപകര്‍ഷതാബോധത്തിന്റെ ചാരം ഊതിമാറ്റി അവനെ ഊറ്റമുള്ളവനാക്കുവാനാണ്. വീഴുന്നതു പാപമല്ല, വീണാല്‍ ഉയരാതിരിക്കുന്നതും ഉയരാന്‍ ശ്രമിക്കാതിരിക്കുന്നതുമാണ് പാപം എന്നു കരുതിക്കൊണ്ടാണ് തുറന്നമനസ്സോടെ ഹിന്ദുവിന്റെ വീഴ്ചകള്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
ഉദ്ദേശ്യം ഇതായിരിക്കുമ്പോള്‍ കുറവും തെറ്റും ചൂണ്ടിക്കാണിക്കവേ നാമാരും സമാജബന്ധുക്കളില് ബുദ്ധിഭേദം ഉണ്ടാക്കരുത്. ‘ന ബുദ്ധിഭേദം ജനയേത്’ എന്നാണ് ഭഗവാന് ശ്രീകൃഷ്ണന് ഭഗവദ്ഗീതയില്‍ ഉപദേശിച്ചിരിക്കുന്നത്. അത് സാമൂഹ്യപ്രവര്‍ത്തകര്‍ ഏതു സമയത്തും ഓര്‍ത്തിരിക്കേണ്ട വിലയേറിയ നിര്‍ദ്ദേശവുമാണ്. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കരുത് എന്നര്‍ത്ഥം. ഇംഗ്ലീഷുകാരുടെ ശൈലിയില്‍ പറഞ്ഞാല്‍ തൊട്ടിയുടെ കൂടെ കുട്ടിയേയും വലിച്ചെറിയരുത്. അതുകൊണ്ട് സമാജാംഗങ്ങളുടെ നിലവിലുള്ള ഭക്ത്യാദരങ്ങള്‍ക്ക് കോട്ടംതട്ടാതെ അവയ്ക്ക് പിന്നിലെ ആണത്തം കെടുത്തുന്ന അന്ധവിശ്വാസവും ദുര്‍ബലതയും ചൂണ്ടിക്കാണിച്ച് അവ മാത്രം ദൂരീകരിക്കാന്‍ വേണ്ടിയാണ് പേരും ഊരും പറയാതിരിക്കുന്നത്. ഞാന്‍ കാരണം ആ സ്ഥലങ്ങളിലെ സ്വന്തം സഹോദരന്മാര്
അപഹാസ്യവിധേയരാകാതിരിക്കുകയും വേണമല്ലോ.ഒരു സ്ഥലത്തെ ഐതിഹ്യം ഇങ്ങനെയാണ്-അവരുടെ ഭാഷയില്‍ തന്നെ പറയാം. ‘ഇവിടെ മൂര്‍ത്തി ശ്രീരാമസ്വാമിയാണ്. ത്രിഭുവനങ്ങള്‍ വിറപ്പിച്ച രാവണനെ വധിച്ചതിനുശേഷം കോപമടങ്ങാതെ കോദണ്ഡവും കുലച്ചുനില്‍ക്കുന്ന സാക്ഷാല്‍ കോദണ്ഡപാണി. മന്ത്രങ്ങള്‍ ചൊല്ലുമ്പോഴും ക്രിയകള്‍ നിര്‍വഹിക്കുമ്പോഴും എന്തെങ്കിലും വീഴ്ച വന്നാല്‍ ശ്രീരാമമൂര്‍ത്തിയുടെ ഞാണില്‍നിന്ന് തീപ്പൊരി പാറുമായിരുന്നു. പലപ്പോഴും അതു വല്ലാത്ത വിഷമമുണ്ടാക്കി.
അതുകാരണം തന്ത്രി മുഖ്യന്മാര് കൂടിയാലോചിച്ചു ഒരു പോംവഴി കണ്ടുപിടിച്ചു. അവര്‍ സ്വാമിമാരെക്കൊണ്ട് ആ ഞാണ് മുറിപ്പിച്ചുകളഞ്ഞു. അതിനുശേഷമാണ് ശമനമുണ്ടായത്. അമ്പലത്തിനെയും ഭക്തസമൂഹത്തെയും വലിയൊരു വിപത്തില്‍നിന്നും ഒരുപക്ഷെ ഭയാനകമായ അഗ്നിബാധയില്‍ നിന്നും രക്ഷിക്കുവാന്‍ ഈ പ്രവൃത്തി ഇടയാക്കി എന്ന ഐതിഹ്യം സദുദ്ദേശ്യത്തോടും ജീവകാരുണ്യത്തോടുംകൂടിയാണ് മെനഞ്ഞെടുത്തിരിക്കുന്നത് എന്ന് സ്പഷ്ടം. അതുകൊണ്ടാണ് മൂര്‍ത്തിയുടെ ചൈതന്യ മാഹാത്മ്യം പറയവേ വിട്ടുകളയാതെ പറയുന്നത്. എന്നാലിവിടെ മറ്റു ചില ദുഃഖസത്യങ്ങള്‍ ശ്വാസംമുട്ടി മുങ്ങിക്കിടക്കുന്നു.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്നപുസ്തകത്തില്‍നിന്ന്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: