‘കലയും കവിതയും കിരീടം വച്ച ഇരിങ്ങാലക്കുട’ എന്നാണ് ചങ്ങമ്പുഴയുടെ കാഴ്ചപ്പാട്. കലയെന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ക്ഷേത്രലകള്‍ തന്നെ. കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും കഥകളിയുടെയും സ്വന്തം നാടായാണ് ഇരിങ്ങാലക്കുട പണ്ടുമുതലേ അറിയപ്പെടുന്നത്.
നൂറ്റാണ്ടുകളില്‍ക്കൂടി വികസിച്ചുവന്നതും ദീപ്തവുമായ ഒരു മുഖം ഇരിങ്ങാലക്കുടയ്ക്കുണ്ട്. കലിയുഗാരംഭത്തിന്റെ നാലാംവര്‍ഷമാണ് കൂടല്‍മാണിക്യക്ഷേത്രത്തിന്റെ രണ്ടാമത്തെ പ്രതിഷ്ഠ നടന്നതെന്ന് ചില രേഖകളില്‍ കാണുന്നു. അതുകൊണ്ടുതന്നെ കൂടല്‍മാണിക്യ ക്ഷേത്രം ഭൂതകാലത്ത് ഭരതേശ്വരന്റെ പ്രതിഷ്ഠയുള്ള ജൈനക്ഷേത്രമായിരുന്നുവെന്ന് പറയുമ്പോള്‍തന്നെ ചരിത്രത്തിന്റെ സത്യസന്ധമായ പ്രവാഹത്തിന് തടസ്സമുണ്ടാകുന്നു.
സംഘകാലത്തിന് മുന്നേ ഈ നാട്ടില്‍ ശ്രേഷ്ഠമായ ഒരു സാംസ്കാരികാന്തരീക്ഷം ഉരുത്തിരിഞ്ഞിരുന്നു. കൂടല്‍ ലോപിച്ചുണ്ടായതാണ് കുട. വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശത്തെയാണ് കൂടല്‍ എന്ന പദംകൊണ്ട് തമിഴ് നിഘണ്ടുക്കള്‍ അര്‍ത്ഥമാക്കുന്നത്. കൂടല്‍ എന്ന സ്ഥലത്തെ മാണിക്യന് അഥവാ ദേവനാണ് കൂടല്‍മാണിക്യന്‍. കൂടല്‍മാണിക്യം ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഇരിങ്ങാലക്കുട എന്ന സ്ഥലനാമവും സ്ഥലസംസ്കാരവും വികസിച്ചുവന്നത്. ഈ വസ്തുതകളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഒരു ലേഖനം ‘അഗസ്ത്യന്’ എന്ന തൂലികാനാമത്തില്‍ ചട്ടമ്പിസ്വാമികള്‍ രചിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയില്നിന്നും പ്രസിദ്ധീകരിച്ചിരുന്ന സദ്ഗുരു മാസികയിലാണ് ഇതാദ്യമായി പ്രകാശിതമായത്.
കൂടല്‍ മാണിക്യ ക്ഷേത്രത്തിന്റെ ആദ്യകാല ഉടമസ്ഥര്‍ അബ്രാഹ്മണരായിരുന്നുവെന്നും ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഇരിങ്ങാലക്കുടയിലെ അകക്കോയ്മയായ തച്ചുടയക്കൈമളെന്നും ചട്ടമ്പിസ്വാമികള്‍ പറയുന്നു. കോയ്മ ആളുന്നവനാണ് തച്ചുടയ കൈമളെന്നാണ് ചട്ടമ്പിസ്വാമകളുടെ അഭിപ്രായം. എന്നാല്‍ കൊച്ചിരാജ്യത്തിലെ പുരാവസ്തു ഗവേഷകനായിരുന്ന കെ. രാമപ്പിഷാരടിയുടെ നിഗമനം, തച്ചുടയ കയ്മളെന്നാല്‍ Architect-in-Chief’ എന്നാണ്. അതുമാത്രമല്ല, Installation of Thachudaya Kaimal was more temporal than spritual- എന്നും അദ്ദേഹം പറഞ്ഞുവക്കുന്നു.
ഇവിടെയാണ് സംഗമഗ്രാമം എന്നറിയപ്പെട്ട ഇരിങ്ങാലക്കുടയുടെ സാംസ്കാരിക സവിശേഷതകള്‍ രാഷ്ട്രിയ പരിഗണനകള്‍ക്ക് വിധേയമാകുന്നത്. കൊച്ചി രാജ്യത്തിലായിരുന്ന കൂടല്‍മാണിക്യ ക്ഷേ്രതം തിരുവിതാംകൂറിന്റെ ഭരണത്തിന് കീഴിലായതെങ്ങനെ? ഓണാട്ടുകര രാജാവ് കൊച്ചി രാജാവിനെ ഒരു യുദ്ധത്തില്‍ തോല്‍പ്പിച്ചപ്പോള്‍ സമ്പന്നമായ കൂടല്‍മാണിക്യ ക്ഷേത്രമാണ് വാസ്തവത്തില്‍ കീഴടക്കപ്പെട്ടത്. അവസാനത്തെ തച്ചുടയ കൈമള്‍ തയ്യാറാക്കിയ, 1964 ലെ കണക്കുപ്രകാരം ക്ഷേത്രത്തിന് 8,122 ഏക്കര്‍ ഭൂമിയും 55,578 പറ നെല്ലും ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഓണാട്ടുകര വേണാടിനോട് കൂടിചേര്‍ന്ന് തിരുവിതാംകൂര്‍ വിസ്തൃതമായപ്പോള്‍ കൂടല്‍മാണിക്യം ക്ഷേത്രം ഒരു രാഷ്ട്രീയ ഉപഗ്രഹമായിത്തീരുകയാണുണ്ടായത്.
ഇരിങ്ങാലക്കുട സംഗമഗ്രാമം ആകുന്നതിനു മുമ്പ് ഇവിടെയുണ്ടായിരുന്നത് സംഘകാല സമാദൃശ്യമായ ഒരു ശ്രേഷ്ഠസംസ്കാരമായിരുന്നു. വെള്ളാങ്ങല്ലൂരിന് വടക്കോട്ടുള്ള, കുറുമാലിക്ക് തെക്കോട്ടുള്ള, കാക്കതുരുത്തിപ്പുഴക്ക് കിഴക്കോട്ടുള്ള, ചാലക്കുടിപ്പുഴക്ക് പടിഞ്ഞാട്ടുള്ള പ്രദേശമാണ് സംഗമഗ്രാമമായി ബ്രാഹ്മണ പൗരോഹിത്യം കല്പ്പിച്ചിരുന്നത്. ചന്ദ്രഗിരിപ്പുഴക്ക് തെക്കോട്ട് കന്യാകുമാരി വരെയുള്ള വിശാലമായ പ്രദേശത്തെ 32 ഗ്രാമങ്ങളില്‍ പന്നിയൂര്‍, ശുകപുരം, പെരുവനം കഴിഞ്ഞാല്‍ പ്രധാനപ്പെട്ടതായിരുന്നു സംഗമഗ്രാമം. ഓരോ ഗ്രാമത്തിനും ഒാരോ തമ്പുരാക്കന്മാരുണ്ടായിരുന്നു. എല്ലാ ഗ്രാമങ്ങളിലും നമ്പൂതിരിമാര്‍ എന്ന് അറിയപ്പെട്ടിരുന്ന മലയാള ബ്രാഹ്മണരായിരുന്നു തമ്പുരാക്കന്മാര് ആയിരുന്നതെങ്കില്‍ സംഗമഗ്രാമത്തിന് മാത്രം അവകാശപ്പെട്ട ഒരു സവിശേഷതയുണ്ടായിരുന്നു.ആ സവിശേഷതയെക്കുറിച്ച് പി. ഭാസ്ക്കരനുണ്ണി തന്റെ പ്രഖ്യാതമായ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു: ”കേരളത്തിന്റെ ആത്മീയ സാംസ്കാരിക ചരിത്രത്തില്‍ ഏറ്റവും ആശ്ചര്യകരവും അമ്പേ അത്ഭുതകരവുമായ ഒരു ക്രിയയും കര്‍മ്മവും ചടങ്ങും ആണ് തച്ചുടയ കയ്മളുടെ അവബോധം…. സാമൂഹ്യ വീക്ഷണത്തിന്റെ ചില്ലുകളിലൂടെ നോക്കുമ്പോള്‍ ഇവിടെ തെളിഞ്ഞുകാണുന്നത് നാലുവര്‍ണ്ണമല്ല, നാലായിരം വര്‍ണങ്ങളാണ്.
നമ്പൂതിരി സ്വന്തം ആഢ്യത്വവും ജാതിപ്രഭുത്വവും കുലമേന്മയും ചരിത്രശുദ്ധിയും രാജാവിനും ഉപരിയായി ഒരു ശൂദ്രന്-നായര്‍ക്ക്- കൈമളവരോധത്തിലൂടെ അടിയറവച്ചു എന്നറിയുന്നതിനെക്കാള്‍ ആശ്ചര്യകരമായ ഒരു സംഭവം എന്റെ സങ്കീര്‍ണമായ ഗവേഷണ സഞ്ചാരത്തില്‍, പത്തൊമ്പതാം നൂറ്റാണ്ടില്‍ വേറെ ഉണ്ടായിട്ടില്ല….
എന്തൊരത്ഭുതം! എന്തൊരത്ഭുത പ്രതിഭാസം! നമ്പൂതിരി നായരെ എതിരേറ്റ് നടക്കുക, നായര്‍ക്ക് നമ്പൂതിരി കുട പിടിക്കുക, അകമ്പടിക്കാര്‍ ആയുധപാണികളായി മുമ്പും പിമ്പും നടക്കുക, തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യുക, സോപാനത്തില്‍ കേറി മണിയടിച്ചു തൊഴുക, കയ്യില്‍ നേരിട്ടു തീര്‍ത്ഥപ്രസാദം വാങ്ങുക, ഒരേ പന്തിയിലിരുന്ന് ഉണ്ണുക, അവിടെ ഇട്ടിരിക്കുവാന് ഒന്നിനുമേല്‍ രണ്ടാവണപ്പലക ഉണ്ടായിരിക്കുക, എന്താ അവസ്ഥ, എന്താ സ്ഥിതി.” (പുറം 833-841)
പ്രതികരിക്കാൻ ഇവിടെ എഴുതുക: