സെന്‍കുമാര്‍ കേസില്‍ വ്യക്തത അവശ്യപ്പെട്ട സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്ന് കിട്ടിയത് മുഖമടച്ച അടിയാണ് എന്നതില്‍ ആര്‍ക്കും സംശയം കാണില്ല. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരമേറ്റ പിണറായി സര്‍ക്കാര്‍ അപമാനത്തിന്റെ പടുകുഴിയില്‍ ഒരിക്കല്‍കൂടി വീണു. അവസാനത്തേത് ചോദിച്ചുവാങ്ങിയത് എന്ന പ്രത്യേകതയുണ്ട്. സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ചെലവായി സര്‍ക്കാര്‍ 25,000 രൂപ നല്‍കണമെന്ന ഉത്തരവോടെ തള്ളിയത് കേരളത്തിനും അപമാനകരമാണ്.
വിധി നടപ്പിലാക്കിയില്ലങ്കില്‍ എന്തുചെയ്യണമെന്ന് അറിയാമെന്ന സുപ്രീം കോടതിയുടെ മുന്നറിയിപ്പ് പിണറായി സര്‍ക്കാറിനുള്ള ആജ്ഞയാണ്. വിധിയില്‍ വ്യക്തത തേടിയും ഭേദഗതി ആവശ്യപ്പെട്ടുമായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങളൊന്നും കേള്‍ക്കാന്‍ കോടതി തയാറായില്ല. ഏപ്രില്‍ 24ന് സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ നല്കിയ ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നാണ് കോടതി ചോദിച്ചത്. കോടതി ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചതുതന്നെ തെറ്റാണെന്ന് നിരീക്ഷിച്ചാണ് ഹര്‍ജി തള്ളിയത്. രൂക്ഷമായ ഭാഷയിലായിരുന്നു സര്‍ക്കാരിനെതിരെ കോടതിയുടെ വിമര്‍ശനം.
സെന്‍കുമാറിനോട് സിപിഎമ്മിന്, പ്രത്യേകിച്ച് പിണറായി വിഭാഗത്തിനുള്ള വിരോധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സെന്‍കുമാറിനെ ഇടതു സര്‍ക്കാര്‍ പീഡിപ്പിക്കുന്നതും ഇതാദ്യമല്ല. 2004ല്‍ ഐജിയായിരിക്കെ, എംജി കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിക്കിടയ്ക്ക് വിദ്യാര്‍ത്ഥികളെ ക്ലാസ്സുമുറിയില്‍ കയറി തല്ലിയതിന് അദ്ദേഹം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. സിപിഎം അന്ന് സെന്‍കുമാറിനെ പുറത്താക്കണമെന്ന മുറവിളി ഉയര്‍ത്തിയിരുന്നു.പൊതുജനങ്ങള്‍ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ അന്നത്തെ മറുപടി. 2006ല്‍ ഇടതു മന്ത്രിസഭ അധികാരത്തിലേറിയ ഉടന്‍ സെന്‍കുമാറിനെ പൊലീസ് വകുപ്പില്‍നിന്നു മാറ്റി കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചുകൊണ്ടാണ് കലിപ്പു തീര്‍ത്തത്.
മുസ്ലിം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍, ആര്‍എസ്എസ് പ്രവര്ത്തകന് കതിരൂര്‍ മനോജ് വധക്കേസുകളില്‍ പി. ജയരാജന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരായ അന്വേഷണത്തിലെ കര്‍ശന നിലപാട് സിപിഎമ്മിന്റെ വിരോധം വര്‍ധിപ്പിച്ചു.ജയില്‍ ഡിജിപിയുടെ ചാര്‍ജ് വഹിച്ചപ്പോള്‍ ടിപി കേസിലെ പ്രതികള്‍ അനുഭവിച്ചുവന്ന സൗകര്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുത്തതും അപ്രീതിക്ക് കാരണമായി.
കൊലക്കേസ് പ്രതിയായ പി. ജയരാജന് ജയില്‍ ഉപദേശകസമിതിയില്‍ അംഗമായിരിക്കുന്നതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത് പിണക്കം വൈരാഗ്യമാക്കി. സംസ്ഥാനത്തെ മുസ്ലിം തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കിയതും സെന്‍കുമാറിന് ബാധ്യതയായി. തെരഞ്ഞെടുപ്പില്‍ ഈ വിഭാഗങ്ങളുടെ വോട്ടുചോദിച്ച് സിപിഎം സമീപിച്ചപ്പോള്‍ അവര്‍ ചോദിച്ച ദക്ഷിണയാണ് സെന്‍കുമാര്‍.
അധികാരമേറ്റ് രണ്ടാം നാള്‍തന്നെ അതു നല്കി. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടു മറികടന്ന് കുറ്റാരോപിതരായ പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ചു, പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നൊക്കെയുള്ള ബാലിശമായ കാരണം പറഞ്ഞാണ് സെന്‍കുമാറിനെ പൊലീസ് ഹൗസിങ് കോര്പ്പറേഷന് എംഡിയായി മാറ്റിയത്. തന്നെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സെന്‍കുമാര്‍ രാഷ്ട്രീയ എതിരാളിയല്ല, കാര്യപ്രാപ്തി ഇല്ലാത്ത ഉദ്യോഗസ്ഥനായതിനാലാണ് സ്ഥലം മാറ്റിയതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. സര്‍ക്കാര്‍ സത്യവാങ്മൂലം കളവാണെന്ന് രേഖകള്‍ സഹിതം സെന്‍കുമാര്‍ എതിര് സത്യവാങ്മൂലം നല്കി. തുടര്‍ന്ന് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനും, പുറ്റിങ്ങല്‍, ജിഷ കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാനും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതെല്ലാം പരിശോധിച്ച സുപ്രീംകോടതി, സെന്‍കുമാറിനെ പോലീസ് മേധാവിസ്ഥാനത്തുനിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി. സെന്‍കുമാറിനെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാകാമെന്ന നിരീക്ഷണവും കോടതി വിധിയില്‍ ഉണ്ടായി. സുപ്രീം കോടതി വിധിവന്നശേഷമെങ്കിലും അഹന്തയ്ക്ക് അവധി നല്കി സെന്‍കുമാറിനെ തിരിച്ചു നിയമിക്കുമെന്നു കരുതി. സുപ്രീം കോടതി വിധി വന്നാല്‍ പിറ്റേ ദിവസം തന്നെ നടപ്പാക്കാനാകില്ലെന്നു വിശദീകരിച്ചുകൊണ്ട് സുപ്രീം കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു സര്‍ക്കാര്‍.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് തന്റെ നിയമനത്തിന് തടസം നില്‍ക്കുന്നതെന്നും അവരെ കോടതിയിലേക്ക് നേരിട്ട് വിളിച്ചുവരുത്തണമെന്നും സെന്‍കുമാറിന്റെ അഭിഭാഷകന് വാദിച്ചു. ഇതിന്റെ വിധി വരും മുന്‍പ് സെന്‍കുമാറിന് പദവി തിരിച്ചുനല്‍കുന്നതാണ് നല്ലതെന്ന് അവസാനമെങ്കിലും തോന്നിയത് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: