കുമ്പള: കൊലക്കേസ് പ്രതിയായ പെര്‍വാട്ടെ അബ്ദുല്‍ സലാമിനെ (32) കുമ്പള മാളിയങ്കര കോട്ടയില്‍ വെച്ച് തലയറുത്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കൊലക്കേസില്‍ പ്രതിയായ കുമ്പള പേരാല്‍ റോഡിലെ മാങ്ങാമുടി സിദ്ദിഖ്(39) ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യപ്രതിയായ സിദ്ദിഖിനു പുറമെ മറ്റുപ്രതികളായ പെര്‍വാഡിലെ ഉമര്‍ഫാറൂഖ്(29), സഹീര്‍(32), ബംബ്രാണയിലെ നിയാസ്(31), ലത്തീഫ്(36), ഹരീഷ്(29) എന്നിവരെയാണ് കുമ്പള സിഐ വി.വി.മനോജ് അറസ്റ്റ് ചെയ്തത്.
അബ്ദുല്‍ സലാം വധക്കേസ് അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് മുമ്പാകെ പ്രതികള്‍ ഹാജരാവുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിയായ മാങ്ങാമുറി സിദ്ദിഖ് ബിജെപി പ്രവര്ത്തകന് ദയാനന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ്.
സിദ്ദീഖിനൊപ്പം അറസ്റ്റിലായവരില്‍ ചിലരും മുമ്പ് കൊലക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിദ്ദിഖിന്റെ മണല്‍ ലോറി പോലീസിന് വിവരം നല്കി പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതുമാണ് സിദ്ദിഖിനെയും കൂട്ടാളികളെയും ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് എട്ടംഗസംഘമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
ആറുപ്രതികള്‍ അറസ്റ്റിലായതോടെ ഇനി പിടിയിലാകാനുള്ളത് രണ്ടുപ്രതികളാണ്. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയതായും സിഐ പറഞ്ഞു. അബ്ദുല്‍ സലാമിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: