പുതുക്കാട് : ദേശീയപാതയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട കാറിന് പുറകില്‍ മറ്റൊരു കാര്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.പിന്നിലെ കാറില്‍ സഞ്ചരിച്ചിരുന്ന പാല സ്വദേശികളായ മേരി തോമസ് (74), ജോസു ജോസഫ് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച പകല്‍ മൂന്നരയോടെയായിരുന്നു അപകടം.
തൃശൂര്‍ ഭാഗത്ത് നിന്നും ചാലക്കുടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുകളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് പോലീസെത്തി നടപടികള്‍ സ്വീകരിച്ചു.
പുതുക്കാട് സെന്ററിലെ സിഗ്നല്‍ സംവിധാനം തകരാറിലായിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. തൃശൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ദിശയിലെ സിഗ്നലാണ് തകരാറിലായിട്ടുള്ളത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള പച്ച ലൈറ്റ് അണഞ്ഞതിനുശേഷം മഞ്ഞ ലൈറ്റ് പ്രകാശിക്കാതെ 30 സെക്കന്റിന് ശേഷം ചുവന്ന ലൈറ്റ് പ്രകാശിക്കുകയാണ് ചെയ്യുന്നത്.
ഈ സമയത്തിനുള്ളില്‍ തന്നെ കാഞ്ഞൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിലേയ്ക്കുള്ള സിഗ്നല്‍ തെളിയുകയും ചെയ്യും. തൃശൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ക്ക് ചുവപ്പ് സിഗ്നല്‍ തെളിയാത്തതിനാല്‍ കടന്ന് പോകുമ്പോള്‍ റെയില്‍വേ സ്റ്റേഷന് റോഡിലേയ്ക്ക് വരുന്ന വാഹനങ്ങളുമായി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: