കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 94.89 ശതമാനം വിജയം. പരീക്ഷ എഴുതിയ 46,467 പേരില്‍ 44,096 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. ഇതില്‍ 22129 പേര് ആണ്‍കുട്ടികളും 21967 പെണ്‍കുട്ടികളുമാണ്. സംസ്ഥാനത്ത് 11-ാം സ്ഥാനമാണ് ജില്ലയ്ക്ക്.
സര്‍ക്കാര്‍ സ്കൂളുകളില്‍ 92.36 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 96.23 ശതമാനവും അണ്‍എയ്ഡഡ് മേഖലയില്‍ 99.11 ശതമാനവുമാണ് വിജയം.
സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയത് ചാലപ്പുറം ഗവ. മോഡല്‍ ഗേള്‍സ് എച്ച്എസ്എസ് ആണ്. 2,371 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. സര്‍ക്കാര്‍ സ്കൂള്‍ – 653 , എയ്ഡഡ്- 1490, അണ്-എയ്ഡഡ്-228 എന്നിങ്ങനെയാണ് എ പ്ലസ് ജേതാക്കള്‍.
വിദ്യാഭ്യാസ ജില്ലകളില്‍ വടകരയാണ് മുന്നില്‍. 96.92 ശതമാനം വിജയം. 5885 പേര് പരീക്ഷ എഴുതിയതില്‍ 15395 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. താമരശ്ശേരി 95.41 ശതമാനത്തോടെ രണ്ടാം സ്ഥാനത്താണ്. 16020 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 15285 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. കോഴിക്കോട് 92.13 ശതമാനത്തോടെ മൂന്നാം സ്ഥാനവും നേടി. 14562 പേര് പരീക്ഷ എഴുതി 13416 പേര് ഉപരിപഠന യോഗ്യത നേടി. ജില്ലയില്‍ 33 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. 9 സര്‍ക്കാര്‍ സ്കൂളുകളും 9 എയ്ഡഡ് സ്കൂളുകളും 15 അണ്‍എയ്ഡഡ് സ്കൂളുകളുമാണ് നൂറ് മേനി കൊയ്തത്.
അതേസമയം ജില്ലയുടെ വിജയ ശതമാനത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ കുറവുണ്ടായി. 96.7 ശതമാനമായിരുന്നു വിജയം. മുഴുവന്‍ എ പ്ലസ് നേടിയവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം എപ്ലസ് നേടിയത് 2811 വിദ്യാര്‍ത്ഥികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: