തൊടുപുഴ: നഗരസഭ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരുവിഭാഗങ്ങളും ബഹളം വച്ചതോടെയാണ് ചര്‍ച്ച അലസിയത്. ഇന്നലെ വൈകിട്ട് നഗരസഭ ചെയര്‍പേഴ്സണിന്റെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ പോലീസ് എയ്ഡ് പോസ്റ്റിനോട് ചേര്‍ന്ന് മുറി വേണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ക്വയറി കം സ്റ്റേഷന് മാസ്റ്റര്‍ ഓഫീസാണ് ഇവിടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തെ സ്വകാര്യ ബസ് അധികൃതര്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഇത് പിന്നീട് കെഎസ്ആര്‍ടിസി-സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കുമെന്നും ഇവര്‍ വാദിച്ചു.
എന്നാല്‍ നിലപാടില്‍ നിന്നും കെഎസ്ആര്‍ടിസി അധികൃതരും സ്വകാര്യ ബസ് അധികൃതരും പിന്മാറാതെ വന്നതോടെ യോഗം ബഹളമയമാകുകയായിരുന്നു. കൗണ്‍സില്‍ കൈക്കൊണ്ട തീരുമാനത്തില്‍ പുനരാലോചന നടത്തി വേണ്ട തീരുമാനം എടുക്കുവാന്‍ അടുത്ത് ചേരുന്ന കൗണ്‍സിലിനെ ചുമതലപ്പെടുത്തി യോഗം പിരിയുകയായിരുന്നു. കൗണ്‍സിലില്‍ അജണ്ടയായി എത്തിയ തീരുമാനം അന്ന് യോഗം അംഗീകരിച്ചിരുന്നു.
സംഭവത്തില്‍ സ്വകാര്യ ബസ് അസോസിയേഷന് അടക്കം എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെയാണ് തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചത്. തീരുമാനം വന്നതോടെ ബസ് സ്റ്റാന്‍ഡ് ബഹിഷ്ക്കരണമുള്‍പ്പെടെയുള്ള സമരനടപടികള്‍ ഇവര്‍ നടത്തിയിരുന്നു.
ഇന്നലെ നടന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ പാര്‍ലമെന്ററി ലീഡര്‍മാരായ രേണുക രാജശേഖരന്, എ എം ഹാരിദ്, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് തൂഫാന് തോമസ്, സെക്രട്ടറി ജോബി, ബിഎംഎസ് നേതാക്കളായ എ പി സഞ്ചു, ജി ജി ഹരികുമാര്‍, സിഐറ്റിയു നേതാവ് കെ എം ബാബു, കെറ്റിയുസിഎംഎം നേതാവ് എ എസ് ജയന്, കെഎസ്ആര്‍ടിസി അധികൃതര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: