62 സ്ക്കൂളുകള്‍ക്ക് നൂറ് മേനി
997 പേര് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ 97.08 വിജയശതമാനം നേടിയ കണ്ണൂര്‍ ജില്ലക്ക് അഞ്ചാം സ്ഥാനം. പത്തനംതിട്ട (98.82), കോട്ടയം (98.21), ആലപ്പുഴ (98.02), തൃശ്ശൂര്‍ (97.24) എന്നീ ജില്ലകളാണ് ആദ്യ നാലു സ്ഥാനങ്ങളില്‍. ജില്ലയിലെ വിജയ ശതമാനം സംസ്ഥാന ശതമാനത്തേക്കാള്‍ കൂടുതലാണെങ്കിലും മുകുളം പദ്ധതി വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് ഫലം തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തായിരുന്ന കണ്ണൂര്‍ അന്ന് 97.56 ശതമാനം പേരെ വിജയിപ്പിച്ചിരുന്നു. അതിനുതൊട്ടുമുമ്പുള്ള വര്‍ഷം 98.55 ശതമാനം പേരെയാണ് കണ്ണൂര്‍ വിജയിപ്പിച്ചത്. മുകുളം ആരംഭിച്ചതിനു ശേഷം പല വര്‍ഷങ്ങളിലും ജില്ല മറ്റ് ജില്ലകളെ പിന്തളളി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
പരീക്ഷ എഴുതിയ 35541 പേരില്‍ 34502 പേര് ഇത്തവണ ഉപരിപഠനത്തിന് യോഗ്യതനേടി. 18029 ആണ്‍കുട്ടികളില്‍ 17417 പേരും 17512 പെണ്‍കുട്ടികളില്‍ 17085 പെണ്‍കുട്ടികളും വിജയിച്ചു. 1997 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 2069 പേര് 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി. ജില്ലയില്‍ 62 സ്കൂളുകള്‍ നൂറ് മേനി കൊയ്തു. എറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ചത് മൊകേരി രാജീവ് ഗാന്ധി സ്കൂളാണ്. 1109 പേരാണ് ഈ സ്കൂളില്‍ നിന്നും പരീക്ഷ എഴുതിയത്.
നൂറ് മേനി കൊയ്ത സ്കൂളുകളുടെ എണ്ണത്തിലും ജില്ല പിന്നോട്ടുപോയി. കഴിഞ്ഞ വര്‍ഷം 75 സ്കൂളുകള്‍ നൂറ് മേനി നേടിയപ്പോള്‍ ഇത്തവണ അത് 62 ആയി കുറഞ്ഞു.
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ചത് തലശേരി വിദ്യാഭ്യാസ ജില്ലയിലാണ്. 97.81 ശതമാനം പേരാണ് തലശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് വിജയിച്ചത്. കണ്ണൂര്‍ വിദ്യഭ്യാസ ജില്ല 96.89 ശതമാനം പേരെയും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല 96.33 ശതമാനം പേരെയും വിജയിപ്പിച്ചു. തലശേരി വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ 15033 പേരില്‍ 14704 പേരും വിജയിച്ചു. ഇതില്‍ 7542 ആണ്‍കുട്ടികളും 7162 പെണ്‍കുട്ടികളുമാണ്. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ7707 പേരില്‍ 7467 പേരും വിജയിച്ചു. ഇതില്‍ 3752 പേര് ആണ്‍കുട്ടികളും 3715 പെണ്‍കുട്ടികളുമാണ്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ 12801 പേരില്‍ 12331 പേരും വിജയിച്ചു. ഇതില്‍ 6123 ആണ്‍കുട്ടികളും 6208 പെണ്‍കുട്ടികളുമാണ്.
ഓരോ വര്‍ഷവും വിജയ ശതമാനത്തില്‍ നിന്നും ജില്ല പിറകോട്ട് പോവുന്ന കാഴ്ചയുമുണ്ട്. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച റിസള്‍ട്ടുണ്ടാക്കാന്‍ വേണ്ടിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2015ല്‍ മുകുളം പദ്ധതിക്ക് തുടക്കം കുറിച്ചത്. എസ്എസ്എല്‍സി. പരീക്ഷയില്‍ നൂറുശതമാനം വിജയം കൊയ്യാനായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ റിസള്‍ട്ട് പ്രതീക്ഷതിലും താഴെയാണ് ഇത്തവണയും ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: