കൊച്ചി: ഡയറക്ടറെ പുറത്താക്കി, ഉദ്യോഗസ്ഥരെ നീക്കി, ഉത്തരവുകള്‍ മരവിപ്പിച്ച് പിണറായി സര്‍ക്കാര്‍ പോലീസിലെ വിജിലന്‍സ് സംവിധാനം താറുമാറാക്കി. മുന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഇറക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കി. 22 ഡിവൈഎസ്പിമാരെ വകുപ്പില്‍നിന്നു തന്നെ മാറ്റി. എല്ലാ നിയന്ത്രണവും വിജിലന്‍സ് ഡയറക്ടറിലായി. സുപ്രീംകോടതി ഉത്തരവ് മറികടക്കുന്നതുകൂടിയാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ഉത്തരവ്. അവധിയിലായ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് തിരികെ വരില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കി.
വിവാദമായ അഴിമതിക്കേസുകള്‍ അന്വേഷിച്ചിരുന്ന വിജിലന്‍സ് ഡിവൈഎസ്പിമാരുള്‍പ്പെടെ 22 പേര്‍ക്ക് സ്ഥലം മാറ്റമുണ്ട്. 100 ഡിവൈഎസ്പിമാരെ മാറ്റിയതിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നെങ്കിലും ഇത്രയും പേരെ ഒന്നിച്ച് വിജിലന്സില്നിന്നൊഴിവാക്കുന്നത് ആദ്യമാണ്. പലര്‍ക്കും ശിക്ഷ പോലെയാണ് മാറ്റം. പാലക്കാട് മലബാര്‍ സിമന്റ്സ് കേസ് അന്വേഷിച്ചിരുന്ന എം. സുകുമാരനെ കാസര്‍കോട്ട് ക്രമസമാധാന ചുമതലയിലേക്കാണയച്ചത്.
ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ കൊണ്ടുവന്ന എല്ലാ പരിഷ്കാര ഉത്തരവുകളും റദ്ദാക്കി. വിജിലന്‍സിനെ വികേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. ഇനിമേല്‍ വിജിലന്‍സിന്റെ പഴയകാല മാന്വല്‍ പ്രകാരമായിരിക്കും നടപടികള്‍. ഏതു കേസെടുക്കാനും ഇനി വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണം.
ലളിതകുമാരിയും യുപി സംസ്ഥാനവും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കിയിരുന്നത്. അവയെല്ലാം റദ്ദാക്കിയതോടെ ഡോ. ജേക്കബ് തോമസിന്റെ ഉത്തരവ് മാത്രമല്ല, സുപ്രീം കോടതിവിധിയും സര്‍ക്കാര്‍ മറികടന്നു.വിജിലന്‍സ് കാര്യനിര്‍വഹണ ശേഷി മെച്ചപ്പെടുത്താന്‍ കൊണ്ടുവന്നതുള്‍പ്പെടെ എല്ലാ മൊബൈല്‍ ആപ്ലിക്കേഷനും പിന്‍വലിച്ചു. ആര്‍ക്കും വിജിലന്‍സില്‍ നേരിട്ട് പരാതിപ്പെടാമായിരുന്ന സംവിധാനം ഇനി ഇല്ല. പരാതികളുടെ അന്വേഷണ നില അറിയാനാവില്ല. സാമൂഹ്യ ഓഡിറ്റിങ് സംവിധാനമെന്ന് അവകാശപ്പെട്ട് അവതരിപ്പിച്ച ബെനിഫിറ്റ് ട്രാക്കിങ് ഓഡിറ്റ് (ബിടിഎ) ഇല്ലാതാക്കി. ഈ പരിഷ്കാരങ്ങളെല്ലാം ജേക്കബ് തോമസ്, സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് നടപ്പാക്കിയതാണ്.
വിജിലന്‍സിലെ സ്റ്റേഷന് തലവന്‍ (എസ്എച്ച്ഒ) ഡിവൈഎസ്പിയാണ്. കേസുകള്‍ അന്വേഷിക്കാനും റിപ്പോര്‍ട്ടു സമര്‍പ്പിക്കാനും കേസെടുക്കാനും അധികാരം എസ്എച്ച്ഒമാര്ക്കായിരുന്നു. ഈ അധികാരം ഇനി വിജിലന്‍സ് ഡയറക്ടര്‍ക്കാണ്. അതായത് വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎമ്മിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: