ഇടുക്കി: ദേവികുളം താലൂക്കില്‍ കയ്യേറ്റങ്ങള്‍ തടയാന്‍ 2010ല്‍ ആരംഭിച്ച സ്പെഷ്യല്‍ ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഉള്ള ജീവനക്കാര്‍ കാര്യക്ഷമായി ജോലി ചെയ്യാത്തതും ഓഫീസിന്റെ പ്രവര്‍ത്തനത്തിന് കോട്ടമായി. ഒരു തഹസീല്‍ദാരുടെ നേതൃത്വത്തില്‍ നാല് റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ ഏഴ് ജീവനക്കാരുമായാണ് ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യനാളുകളില്‍ പ്രവര്‍ത്തനം നന്നായി നടന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം വന്നതോടെ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്നു പുറത്തിറങ്ങാതായി.
കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനും ഒഴിപ്പിക്കുന്നതിനും നേതൃത്വം നല്കിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകകൂടി ചെയ്തതോടെ മൂന്നാര്‍ സ്പെഷ്യല്‍ ഓഫീസ് പ്രഹസനമായി. ഇപ്പോള്‍ ദേവികുളം അഡീഷണല്‍ തഹസീല്‍ദാര്‍ ഷൈജു പി ജേക്കബ്ബിനാണ് സ്പെഷ്യല്‍ ഓഫീസിന്റെ ചുമതല.
താലൂക്കിലെ ജോലികള്‍ക്കിടെ വേണം ഇദ്ദേഹം സ്പെഷ്യല്‍ ഓഫീസിന്റെ ചുമതല നിര്‍വ്വഹിക്കാന്‍.
രണ്ട് റവന്യൂ ഇന്‍സ്പെക്ടര്‍മാരും രണ്ട് വില്ലേജ് അസിസ്റ്റന്റുമാരുമാണ് ഇപ്പോള്‍ ഓഫീസിലുള്ള മറ്റ് ജീവനക്കാര്‍. സ്പെഷ്യല്‍ ഓഫീസ് ആരംഭിച്ചതിന് ശേഷം മൂന്നാറില്‍ നടന്ന കയ്യേറ്റങ്ങളും അധികൃത നിര്‍മ്മാണങ്ങളും തടയാന്‍ ഓഫീസ് പരാജയപ്പെട്ടതിനെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: