മലപ്പുറം: ബിജെപിക്ക് പ്രവര്‍ത്തന ഫണ്ട് നല്കിയ പൊതുപ്രവര്‍ത്തകയും വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷയും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അദ്ധ്യക്ഷയുമായ ഡോ.ഖമറുന്നിസ അന്‍വറിനെതിരെ മുസ്ലീം ലീഗില്‍ പടയൊരുക്കം. കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ നടന്ന ലഘുചടങ്ങിലാണ് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാറിന് ഖമറുന്നീസ തുക കൈമാറിയത്. നാടിന്റെ വളര്‍ച്ചക്കായി ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷ തനിക്കുണ്ട്, അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി എനിക്ക് കഴിയുന്ന ചെറിയ ഫണ്ട് ഞാന്‍ നല്‍കുന്നുയെന്നും ഖമറുന്നീസ ചടങ്ങിന് ശേഷം പറഞ്ഞിരുന്നു.
എന്നാല്‍ ഇത് മുസ്ലീം ലീഗില്‍ വിവാദത്തിന് തിരികൊളുത്തി. കടുത്ത അച്ചടക്ക ലംഘനമാണ് ഡോ.ഖമറുന്നീസ നടത്തിയതെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് അഭിപ്രായം ചോദിച്ചതിന് ശേഷമാണ് താന്‍ സംഭവാന നല്‍കിയതെന്ന് ഖമറുന്നീസ പ്രതികരിച്ചു.
എന്നാല്‍ സംഭവം വിവാദമായതോടെ ഖമറുന്നീസ ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മാപ്പപേക്ഷ നല്കി. ബിജെപിയുടെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. വീട്ടില്‍ സാധാരണ ഫണ്ട് പിരിവിന് പലരും വരാറുണ്ട്. ഇത് പക്ഷേ ഇത്രമാത്രം വാര്‍ത്തയാകുമെന്ന് കരുതിയില്ല. തുടര്‍ന്ന് ചില മാധ്യമങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ബിജെപിയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ നാക്കുപിഴവ്മൂലം സംഭവിച്ചതാണ്.
ഇതുമൂലം പാര്‍ട്ടിക്കുണ്ടായ വിഷമത്തില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുകയും മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നും ഉറപ്പുതരുന്നുയെന്നും അപേക്ഷയില്‍ പറയുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദാണ് ഈ വിവരം ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. ലീഗ് നേതാവ് എന്ന രീതിയിലല്ല ഡോ.ഖമറുന്നീസയെ സമീപിച്ചത് തിരൂരിലെ പ്രധാന പൊതുപ്രവര്‍ത്തകരിലൊരാള്‍ എന്ന നിലയിലാണെന്നും ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമ്മേളനവേദിയില്‍ ഖമറുന്നീസ അന്‍വറിനെ ലീഗ് സംസ്ഥാന സെക്രട്ടറി എം.സി.മായിന്‍ ഹാജി ശകാരിച്ചത് വാര്‍ത്തയായിരുന്നു. ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ പെണ്ണുങ്ങള് ആണുങ്ങളുടെ മുന്നില്‍ സംസാരിച്ചിട്ടില്ലെന്നും പുതിയ രീതിയൊന്നും വേണ്ടെന്നും പറഞ്ഞാണ് അപമാനിച്ചത്. ഇതിനെതിരെ വനിതാ ലീഗ് ശക്തമായ പ്രതിഷേധം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: