തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത് ആയുധങ്ങളല്ല, നിര്‍മ്മാണ സാമഗ്രികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.
സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍നിന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കക്കമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണു കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാം. സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെ ഉപയോഗിക്കുന്ന പൈപ്പും കമ്പിയും പലകയുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ കണ്ടെടുത്ത ആയുധങ്ങള്‍ പഠനോപകരണങ്ങളാണെന്ന് തോന്നുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. അടിയന്തിര പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ആണ്കുട്ടികല്ക്കായുള്ള, കാലപ്പഴക്കം ചെന്ന ഹോസ്റ്റല്‍ അടച്ചതിനെതുടര്‍ന്ന് പരീക്ഷ കഴിയും വരെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ 16 വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു.
പരീക്ഷ കഴിഞ്ഞിട്ടും ഒന്നാം നിലയിലെ 14-ാം മുറിയുടെ താക്കോല്‍ തിരികെ ഏല്പിച്ചില്ല. ഈ മുറിക്കു പിന്നിലെ മേല്‍ക്കൂരയില്‍ ഓടിളക്കിയിരിക്കുന്നതും ഗോവണി ചാരിയിരിക്കുന്നതും കണ്ടു. ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ചു മുറി തുറന്നപ്പോഴാണ് ബാനറില്‍ പൊതിഞ്ഞ ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രിന്‍സിപ്പാൡന്റെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
കലാലയങ്ങള്‍ കലാപകേന്ദ്രങ്ങളാക്കുന്നത് ഖേദകരം: ഒ.രാജഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങള്‍ കലാപകേന്ദ്രങ്ങളാക്കുന്നത് ഖേദകരമെന്ന് ഒ.രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. മഹാരാജാസ് കോളേജില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനിടെ നല്കിയ സാരോപദേശത്തിന് ഫലമുണ്ടായില്ല. ‘വിജയേട്ടന്’ അധികാരത്തിലുള്ളപ്പോള്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തിയതും ആയുധം കണ്ടെത്തിയത് ന്യായീകരിക്കുന്നതും ശരിയോണോയെന്ന് പരിശോധിക്കണം.
കലാലയങ്ങളില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസ സാഹചര്യം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമാണെന്നും രാജഗോപാല്‍ പറഞ്ഞു. വിഷയം സഭനിര്‍ത്തിവച്ച് ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജഗോപാല്‍ ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: