കൊച്ചി: മെട്രോ ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും സജ്ജമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
മഹാരാജാസ് കോളേജ് മുതല്‍ ആലുവ വരെ മെട്രോപാതക്ക് താഴെ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാന്‍ കഴിയുമോ എന്ന് പരിശോധിച്ച് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തയ്യാറാക്കണമെന്ന് ഘട്ടം ഘട്ടമായി നടപ്പിലാക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് കൊച്ചി മെട്രോ ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്കി.
മെട്രോ റയില്‍ കടന്നുപോകുന്നിടത്ത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും ലഭ്യമായ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. തറനിരപ്പിലും ബഹുനിലകളിലുമായി പാര്‍ക്കിംഗ് ഒരുക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ആലുവ, തൃക്കാക്കര, കളമശ്ശേരി, കൊച്ചി നഗരസഭാ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
റോഡിന് ഇരുവശത്തുമുള്ള കാനകള്‍ക്ക് മുകളിലൂടെ യാത്രക്കാര്‍ക്ക് സുഗമമായി നടക്കാനുള്ള സൗകര്യം ഒരുക്കണം. ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുള്ളതായി പൊതുമരാമത്ത് അറിയിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇടപ്പള്ളി മുതല്‍ കലൂര്‍ ജംഗ്ഷന് വരെയുള്ള നടപ്പാത കാല്‍നട യാത്രക്കാര്‍ക്കായി കൊച്ചിമെട്രോ പുനഃസ്ഥാപിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശം നല്കി. നഗരത്തിലെ വാഹന പാര്‍ക്കിംഗിന്റെ അപര്യാപ്തതക്കെതിരെ ടി.കെ അബ്ദുള്‍ അസീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: