ന്യൂദല്‍ഹി: പാക്കിസ്ഥാന് ഒഴികെ സാര്‍ക് രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന് വിശേഷിക്കപ്പെടുന്ന സൗത്ത് ഏഷ്യന്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഇന്ത്യയ്ക്ക് ദക്ഷിണേന്ത്യന്‍ നേതാക്കളുടെ പ്രശംസ. സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താ വിനിമയ രംഗത്ത് 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.
വാര്‍ത്താവിനിമയത്തിനൊപ്പം പ്രകൃതി ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പും ഈ ഉപഗ്രഹത്തിലൂടെ രാജ്യങ്ങള്‍ക്ക് ലഭ്യമാകും. സാറ്റലൈറ്റ് വിക്ഷേപണം പ്രകൃതിയെ കുറിച്ച് അറിയാനുള്ള സുപ്രധാന ചുവടുവയ്പാണെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അഫ്റഫ് ഗനി അഭിപ്രായപ്പെട്ടു. വികസനം ജനങ്ങൾക്കു വേണ്ടിയാകണം. കുട്ടികൾക്കും സ്ത്രീകൾക്കും ഭരണനേട്ടങ്ങൾ ലഭ്യമാകണം. പാവങ്ങൾക്കും അധഃസ്ഥിതർക്കും ഏറെ ഗുണകരമാകും ഈ സഹകരണമെന്നും ഗനി പറഞ്ഞു.
ഈ സുപ്രധാന നിമിഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. ഇന്ത്യക്കും പ്രധാനമന്ത്രി മോദിക്കും ബംഗ്ലദേശിന്റെ അഭിനന്ദനം. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനങ്ങളുടെ പുരോഗതിക്കു ദക്ഷിണേഷ്യൻ സാറ്റലൈറ്റ് സഹായകരമാകുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉദാഹരണമാണ് ഇന്ത്യയുടെ സമ്മാനമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷിറിങ് ടോഗ്ബെ അഭിപ്രായപ്പെട്ടു. ഈ മേഖലയുടെ സമഗ്ര വളർച്ചക്കിത് സഹായിക്കും.
ഭൂട്ടാൻ ഉൾപ്പെടുന്ന ദക്ഷിണേഷ്യയുടെ വികസനത്തിനായി ദീർഘദർശനത്തോടെ പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ നന്ദി. പ്രാദേശിക സഹകരണത്തിനു വിക്ഷേപണം മുതൽക്കൂട്ടാണെന്നും ടോഗ്ബെ പറഞ്ഞു.
അയൽ രാജ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രഥമപരിഗണനയുടെ ഉദാഹരണമാണിതെന്ന് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം അഭിപ്രായപ്പെട്ടു.
പൊതുനന്മയ്ക്കും മികച്ച സാമ്പത്തിക അവസരങ്ങൾക്കുമായി ഒരുമിച്ച് ജോലിചെയ്യാം. സബ്കാ സാത്ത് സബ്കാ വികാസ്– ഗയൂം പറഞ്ഞു.
സമ്പദ് വ്യവസ്ഥ പോഷിപ്പിക്കാനും ദാരിദ്യം ഇല്ലാതാക്കാനും ഇന്ത്യയുടെ നിലപാട് സഹായിക്കുമെന്നു ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: