കേരളത്തില്‍ ഒരു ഏകീകൃത ദേവസ്വം ബോര്‍ഡ് വേണമെന്നത് ഇവിടത്തെ ഹൈന്ദവ ജനത കാലാകാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഇന്ന് അതിന് അടിയന്തര പ്രാധാന്യം കൈവന്നിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രങ്ങളെ ഉന്നംവച്ച് അവരുടെ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. എറണാകുളത്തും തിരുവനന്തപുരത്തും അത് പ്രകടമായി വന്നിരിക്കുന്നു. തിരുവനന്തപുരത്ത് ക്ഷേത്രങ്ങളില്‍ കയറി അവര്‍ രാഷ്ട്രീയ യോഗങ്ങള്‍പോലും വിളിച്ചുചേര്‍ത്തിരിക്കുന്നു. എറണാകുളത്ത് നൂറ് പേര്, അവരുടെ സ്വന്തക്കാര് (പാര്ട്ടിക്കാര്) ഒപ്പിട്ട നിവേദനം കൊണ്ട് ക്ഷേത്രം പിടിച്ചടക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നു. ഇതൊക്കെ നിര്‍ത്തല്‍ ചെയ്യണമെങ്കില്‍ കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ഏകീകൃത ദേവസ്വം ബോര്‍ഡ് നിയമമാക്കാന്‍ ഉടന്‍ നീക്കം നടത്തേണ്ടതായിട്ടുണ്ട്.
ദേവസ്വത്തെ കറവപ്പശുക്കളായി കാണുന്ന മതേതര രാഷ്ട്രീയക്കാര്‍ ഈ ആവശ്യത്തിനുനേരെ കണ്ണടക്കുകയാണ്. ഇനി ഇതിനുള്ള ഏകവഴിയും ആശ്രയവും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറാണ്. കാരണം ഭരണഘടന അനുസരിച്ച് ഏഴാം ഷെഡ്യൂള്‍ 28 ല്‍ ഈ വിഷയം കേന്ദ്രത്തിനും സ്റ്റേറ്റിനും ചെയ്യാവുന്ന കണ്‍കരണ്ട് ലിസ്റ്റിലാണ്. അതിനനുസരിച്ച് കേന്ദ്രം ഒരു ഏകീകൃത ദേവസ്വം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കുകയാണെങ്കില്‍ ഇവിടത്തെ നിലവിലുള്ള അഞ്ച് ദേവസ്വം നിയമങ്ങളും ഇല്ലാതാകും.
ഏകീകൃത ദേവസ്വം നിയമം ഒരു പുതിയ ആശയമല്ല. പ്രാചീന കേരളത്തില്‍ ഏകീകൃത ദേവസ്വം നിയമം നിലനിന്നതായി പ്രൊഫസര്‍ രാമചന്ദ്രന് നായര്‍ നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അതിന് മൂഴിക്കളം കയ്യം എന്നായിരുന്നു പേര്. തിരുവല്ലാ ശാസനം, കവിയൂര്‍ ശാസനം, തിരുനെല്ലി ശാസനം തുടങ്ങിയ പ്രാചീന രേഖകളില്‍ ഈ നിയമത്തെക്കുറിച്ച് സൂചനയുണ്ട്.
ആദികാലത്ത് ഇന്നുള്ളതുപോലെ ഓരോ ക്ഷേത്രത്തിനും ഓരോ നിയമമാണ് ഉണ്ടായിരുന്നത്. ഇന്ന് ഇവിടെ സര്‍ക്കാര്‍ ദേവസ്വം അല്ലാതെ നിരവധി ക്ഷേത്രങ്ങള്‍ അവരവരുടേതായ രീതിയില്‍ ഭരണം നടത്തുന്നു. കൂടാതെ സര്‍ക്കാര്‍ ദേവസ്വങ്ങളായി തിരുവിതാംകൂര്‍ ദേവസ്വം, മലബാര്‍ ദേവസ്വം, ഗുരുവായൂര്‍ ദേവസ്വം, കൂടല്‍മാണിക്യം ക്ഷേത്ര ദേവസ്വം എന്നീ ദേവസ്വം ബോര്‍ഡുകളും ഉണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും മറ്റ് സമ്പന്ന ക്ഷേത്രങ്ങളും തങ്ങളുടേതാക്കാന്‍ ശ്രമം നടന്നു. ഈ നിലയില്‍ ഒരു ഏകീകൃത ദേവസ്വം ബോര്‍ഡ് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.
ക്ഷേത്രങ്ങള്‍ രൂപംകൊണ്ട കാലത്ത് അവയുടെ ദൈനംദിന നടത്തിപ്പിലേക്ക് ഭൂമിയും മറ്റ് സമ്പത്തുകളും ദാനം ചെയ്യപ്പെട്ടു. ചക്രവര്‍ത്തിമാരും നാടുവാഴികളും പൗരപ്രമാണിമാരും ദാതാക്കളുടെ കൂട്ടത്തില്‍പ്പെടുന്നു. അങ്ങനെ സമ്പത്ത് വര്‍ധിച്ചപ്പോള്‍ ഏകീകൃത ദേവസ്വം ആവശ്യമായി വന്നു. ഏകീകൃത നിയമ നിര്‍മ്മാണത്തിന് ക്ഷേത്രങ്ങളിലെ ഊരള സമിതിയും നാടുവാഴികളും ജനപ്രതിനിധികളും നിയമജ്ഞരും ക്ഷേത്ര ഭരണത്തോട് ബന്ധമുള്ള മറ്റാള്‍ക്കാരും യോഗം ചേര്‍ന്ന് കേരളീയ ക്ഷേത്രങ്ങള്ക്കാകമാനം ഒരു നിയമനിര്‍മ്മാണം നടത്തി നിയമം ഏകകണ്ഠമായി അംഗീകരിച്ചു.
തിരുമൂഴിക്കുളത്ത് വച്ച് രൂപകല്‍പ്പന ചെയ്ത നിയമമാകയാല്‍ മൂഴിക്കുളം കയ്യം എന്ന പേര് നിയമത്തിനുണ്ടായി. കേരളത്തിലെ ആദ്യത്തെ ഏകീകൃത ദേവസ്വം നിയമമാണിത്. ഇതിന്റെ കാലത്തിന് തെളിവുകള്‍ ഇല്ല. ഇതിന്റെ പൂര്‍ണരൂപവും ലഭ്യമല്ല. ഓലയില്‍ എഴുതപ്പെട്ടതിനാല്‍ കാലപ്പഴക്കത്തില്‍ നശിച്ചുപോയി. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ച് എഴുതിയ ധാരാളം ഉപനിയമാവലികള്‍ ലഭ്യമാണ്. തിരുവല്ലാശാസനം, തൃക്കാക്കര ശാസനം, കവിയൂര്‍ ശാസനം തുടങ്ങിയവയെല്ലാം മൂഴിക്കുളം കയ്യത്തോട് കടപ്പെട്ടിട്ടുണ്ട്.
എഡി 9, 10, 11 ശതകങ്ങളിലെ പല ക്ഷേത്ര നിയമാവലികളിലും രേഖകളിലും മൂഴിക്കുളം കയ്യത്തെക്കുറിച്ച് പറയുന്നുണ്ട്. മൂഴിക്കുളം കയ്യം പ്രകാരമാണ് അവ രൂപകല്‍പ്പന ചെയ്തതെന്ന് സൂചനയുണ്ട്. ഇതില്‍ നിന്ന് എഡി 825 ന് അടുത്താവാം മൂഴിക്കുളം കയ്യം രൂപംകൊണ്ടതെന്ന് ഊഹിക്കാം. മഹാക്ഷേത്രങ്ങള്‍ പലതും രൂപംകൊള്ളുന്നത് ഇക്കാലത്താണ്. ഇതിലെ ഉള്ളടക്കത്തില്‍ ക്ഷേത്ര ഭരണസമിതി, അതിന്റെ സെക്രട്ടറി, ക്ഷേത്രങ്ങളുടെ ദൈനംദിന നടത്തിപ്പ്, ഉത്സവകാര്യങ്ങള്‍, ക്ഷേത്രത്തിന്റെ കൈകാര്യകര്‍തൃത്വം, ഭൂമി പാട്ടത്തിന് കൊടുക്കേണ്ട വിധം, പാട്ടം പിരിക്കേണ്ട രീതി, ജീവനക്കാരുടെ ശമ്പള വേതന വ്യവസ്ഥകള്‍, മേല്‍ശാന്തിക്കാരന്റെ ചുമതല, പ്രതിഫലം, ക്ഷേത്രത്തോടനുബന്ധിച്ചുള്ള ആതുരാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും ധര്‍മ്മസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം, നിയമലംഘനത്തിനുള്ള ശിക്ഷ, ശിക്ഷ നടപ്പിലാക്കേണ്ട വിധം, നാടിന് ആപത്തുണ്ടായാല്‍ ചെയ്യേണ്ട സത്വര നടപടികള്‍ എന്നിവ ഈ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
ക്ഷേത്രങ്ങളുടെയും ക്ഷേത്രജീവനക്കാരുടെയും ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും(അവര്‍ ഏതുജാതിയില്‍പ്പെട്ടവരായാലും) നന്മയായിരുന്നു ഈ നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം. ഭരണസമിതിയിലെ ഊരാളന്മാരെ നിയന്ത്രിച്ച് നിര്‍ത്താനാണ് ഈ നിയമം ഏറെ ശ്രദ്ധിച്ചിരുന്നത്. എഡി 12-ാം ശതകം വരെ മൂഴിക്കുളം കയ്യം കേരളീയ ക്ഷേത്രങ്ങള്‍ക്ക് ബാധകമായിരുന്നു. നാട്ടുക്കൂട്ടത്തിന്റെയും ചക്രവര്‍ത്തിയുടെയും അധികാരം ക്ഷയിച്ചുതുടങ്ങിയ 12-ാം ശതകം മുതല്‍ ഈ നിയമവും ക്ഷയിച്ചു. ഊരാളന്മാരുടെ ശക്തി വര്‍ദ്ധിച്ചു. ക്ഷേത്രസമ്പത്ത് അവരുടെ ഇല്ലങ്ങളിലേക്ക് ഒഴുകി. ഉത്തരകേരളത്തില്‍ നിന്നും കിട്ടിയ തിരുനെല്ലി ശാസനത്തില്‍ (തിരുനെല്ലി ക്ഷേത്രത്തിലെ രേഖ ഭാസ്കര രവിവര്‍മ്മയുടെ 46-ാം ഭരണ വര്‍ഷത്തിലേത്) ഈ സങ്കേതം നശിപ്പിക്കുന്നവരെയും മൂഴിക്കുളം കയ്യം പ്രകാരം ശിക്ഷ നല്‍കണം എന്ന് പറയുന്നുണ്ട്. ഇങ്ങനെ ചരിത്ര രേഖകളില്‍ ഏകീകൃത ദേവസ്വം കേരളത്തില്‍ ഉണ്ടായിരുന്നതായി കാണാം. അപ്പോള്‍ ഇത് ഒരു പുതിയ ആശയമല്ല.
ഇന്ന് ഊരാളന്റെ സ്ഥാനത്തുനിന്ന് മതേതര സര്‍ക്കാര്‍ ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണ്. തീര്‍ച്ചയായും ഒരു ഏകീകൃത ദേവസ്വം നിയമം രാഷ്ട്രീയമുക്തമായി ഇവിടെ ഉണ്ടാകേണ്ടത് ആവശ്യമാണ്. ഏകീകൃത ദേവസ്വം നിയമം ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലുള്ളതിനാല് പാര്‍ലമെന്റില്‍ നിയമം പാസ്സാക്കുകയാണെങ്കില്‍ അതിനെ മാനിക്കാന്‍ ഇവിടത്തെ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ആയതിനാല്‍ കറയറ്റ ഒരു നിയമ നിര്‍മ്മാണം അത്യാവശ്യമാണ്.
ഒന്നോ രണ്ടോ റിട്ടയേര്‍ഡ് ഹിന്ദു ഹൈക്കോടതി ജഡ്ജിമാര്‍, അവരുടെകൂടെ വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി ഒമ്പതോ പതിനൊന്നോ അംഗങ്ങള്‍ അടങ്ങിയ ഒരു കേന്ദ്രീകൃത ബോര്‍ഡ്. അതിന്റെ കീഴില്‍ ഒരു ഏകീകൃത നിയമം. ഓരോ ക്ഷേത്രത്തിലും ഭക്തജനങ്ങാല് തെരഞ്ഞെടുക്കപ്പെടുന്ന ഒരു സമിതി. അതില്‍ നിന്നുള്ള പ്രതിനിധികള്‍. അവയെ കേന്ദ്ര സമിതിയുമായി ബന്ധപ്പെടുത്തി ഒരു നിയമം. വിവിധ തരത്തിലുള്ള ബോര്‍ഡുകള്‍ ഇന്നുണ്ട്. അതിന്റെ നല്ലവശം സ്വീകരിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: