മക്കളേ, ‘ത്യാഗേനൈകേ അമൃതത്വമാനശുഃ’ എന്ന വേദമന്ത്രം മക്കള്‍ കേട്ടിട്ടുണ്ടാകുമല്ലോ? ത്യാഗംകൊണ്ടു മാത്രമേ അമൃതത്വം പ്രാപിക്കാന്‍ കഴിയുകയുള്ളൂ, ശാശ്വതാനന്ദത്തെ അനുഭവിക്കാന്‍ കഴിയുകയുള്ളൂ. ഈ മന്ത്രം ചുണ്ടില്‍ ജപിക്കുവാന്‍ മാത്രമുള്ളതല്ല, ജീവിതത്തില്‍ പകര്‍ത്താനുള്ള തത്വമാണ്, പ്രവൃത്തിയില്‍ കൊണ്ടുവരാനുള്ള ആദര്‍ശമാണ്. എന്താണ് ത്യാഗം? നമുക്ക് ഇഷ്ടമില്ലാത്ത വസ്തുക്കളെ ത്യജിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അതിനെ ത്യാഗമെന്നു വിളിക്കാനാവില്ല. ഞാനെന്നും എന്റേതെന്നുമുള്ള ഭാവമാണ് നമ്മെ ബന്ധനത്തിലാക്കുന്നത്. അതിനെ ത്യജിക്കുന്നതാണ് യഥാര്‍ത്ഥ ത്യാഗം. നമുക്ക് സുഖം തരുന്നു എന്നു കരുതുന്ന വസ്തുക്കളിലാണ് മനസ്സ് ബന്ധിക്കുന്നത്. അതുകൊണ്ടാണ് അമിതമായ ഇന്ദ്രിയസുഖങ്ങളും ഭോഗങ്ങളും ത്യജിക്കണമെന്നു പറയുന്നത്.
ആഗ്രഹങ്ങളെ അടിച്ചമര്‍ത്തിയതുകൊണ്ടു മാത്രം ത്യാഗമാവില്ല. ഒരു വസ്തുവിന്റെ ദോഷത്തെക്കുറിച്ച് ശരിയായ ബോധമുണ്ടായാല്‍ അതിനെ ത്യജിക്കുക എന്നത് സ്വാഭാവികമായിത്തീരും. ചിലര്‍ സിഗരറ്റ് വലിക്കുമ്പോള്‍ അവര്‍ക്ക് ആനന്ദം കിട്ടുന്നു. എന്നാല്‍ മറ്റുചിലര്‍ സിഗരറ്റിന്റെ മണം സഹിക്കാനാകാതെ മൂക്ക് പൊത്താറുണ്ട്. സിഗരറ്റിലാണ് ആനന്ദമെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ. ഇതുപൊലെ ലോകവസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കിയാല്‍ അവയെ ത്യജിക്കുന്നത് എളുപ്പമാകും.
മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു വസ്തുവിന്റെ സാമിപ്യത്തില്‍ ഇരുന്നുകൊണ്ട് അതിനെ അതിജീവിക്കാന്‍ പ്രയാസമാണ്. മദ്യം കുടിച്ചു ശീലിച്ച ഒരാള്‍ മദ്യക്കുപ്പി അടുത്തുവെച്ച് ”ഞാന്‍ ഇനി മദ്യം കുടിക്കില്ല” എന്നു പ്രതിജ്ഞയെടുത്താലും അറിയാതെ കൈ കുപ്പിയുടെ അടുത്തേയ്ക്ക് പോകും. തുടര്‍ന്ന് കുപ്പി വായിലേയ്ക്ക് ചെല്ലും. ഇഷ്ടപ്പെട്ട വസ്തുവിനെ അടുത്തുവെച്ച് അതിനെ ത്യജിക്കാനാവില്ല. ശ്രീരാമന് ബാലിയെ ഒളിയമ്പാലാണല്ലോ വധിച്ചത്. ബാലി കാമത്തിന്റെ പ്രതീകമാണ്. തീവ്രമായ കാമവികാരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് അകന്നു നിന്നാല്‍ മാത്രമേ അവയെ അതിജീവിക്കാന്‍ സാധിക്കൂ.
ലക്ഷ്യബോധം ഉള്ളവന് ത്യാഗം പ്രയാസമുള്ള കാര്യമല്ല. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടണമെന്ന ചിന്ത വന്നാല്‍ കളിയും തമാശയുമെല്ലാം വിട്ട്, ഉറക്കമിളച്ചിരുന്ന് പഠിക്കും. ഒരു ചുമട്ടുകാരന് ചുമട് ഒരു ഭാരമായി തോന്നാം. എന്നാല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ ഒമ്പതു മാസം കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആ കഷ്ടപ്പാട് പോലും അവര്‍ക്ക് ആഹ്ലാദമായി മാറുന്നു. അതുപോലെ പര്‍വ്വതാരോഹകര്‍ക്ക് എത്ര ഉയരമുള്ള മല കയറുന്നതും ആവേശകരമായ അനുഭവമാണ്. ശരിയായ ഭക്ഷണവും ഉറക്കവുമില്ല, ശ്വാസവായു പോലും ആവശ്യത്തിനില്ല, അസഹ്യമായ തണുപ്പ്, മരണം വരെ മുന്നില്‍ കാണാം. എങ്കിലും അവര്‍ അതൊന്നും കാര്യമാക്കുന്നില്ല. ലക്ഷ്യത്തിനോട് ശരിയായ പ്രേമമുണ്ടെങ്കില്‍ അതിനുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടില്‍ പോലും ആനന്ദം അനുഭവിക്കാന്‍ കഴിയും.
ഒരു വസ്തുവിന്റെ നിസ്സാരത നമുക്കു ബോദ്ധ്യമായാല്‍ പിന്നെ അതു ത്യജിക്കുക വളരെ എളുപ്പമാണ്. വിവേക ബുദ്ധി വേണ്ടപോലെ ഉപയോഗിച്ചാല്‍ ജീവിതത്തിലെ ഏതു സാഹചര്യത്തിലും ത്യജിക്കേണ്ട വസ്തുക്കളെ തിരിച്ചറിയാന്‍ നമുക്ക് പ്രയാസമുണ്ടാവില്ല.
ഒരിക്കല്‍ ഒരു രാജാവ് ഒരു സന്ന്യാസിയെ കാണാനെത്തി. രാജാവ് സന്ന്യാസിയെ നമസ്കരിച്ചു. അപ്പോള്‍ സന്ന്യാസി ചോദിച്ചു,”അങ്ങ് എന്നെ ആദരിക്കുവാനുള്ള കാരണമെന്താണ്?”രാജാവ് പറഞ്ഞു, ”അങ്ങ് ഒരിക്കല്‍ ഒരു രാജാവായിരുന്നല്ലോ. രാജ്യവും, സകല ഐശ്വര്യങ്ങളും ത്യജിച്ച് അങ്ങ് സന്യാസം സ്വീകരിച്ചു. ആ മഹാത്യാഗത്തെയാണ് ഞാന്‍ ആദരിച്ചത്.” അപ്പോള്‍ സന്യാസി പറഞ്ഞു. ”അങ്ങ് എന്നെക്കാള്‍ എത്രയോ വലിയ ത്യാഗിയാണ്.”ഇതുകേട്ട് രാജാവ് ആശ്ചര്യത്തോടെ ചോദിച്ചു, ”ഞാന്‍ മഹാ ത്യാഗിയാകുന്നതെങ്ങനെയാണ്?” സന്ന്യാസി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ”വലിയൊരു കൊട്ടാരം സ്വന്തമായുള്ള ഒരാളുടെ കാര്യമെടുക്കാം.
ആ കൊട്ടാരം വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന ചപ്പുചവറ് പുറത്ത് വലിച്ചെറിഞ്ഞാല്‍ അതൊരു ത്യാഗമാണെന്ന് പറയാനാകുമോ?” രാജാവ് പറഞ്ഞു, ”ഒരിക്കലുമില്ല.” സന്ന്യാസി തുടര്‍ന്നു, ”എന്നാല്‍ അയാള്‍ ചപ്പുചവറുകള്‍ വളരെ ഭദ്രമായി സൂക്ഷിച്ചു വെയ്ക്കുകയും, കൊട്ടാരം ത്യജിക്കുകയും ചെയ്താലോ? രാജാവ് പറഞ്ഞു, ”അയാള്‍ വലിയ ത്യാഗി തന്നെ.” അപ്പോള്‍ സന്ന്യാസി പറഞ്ഞു, ”അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും അങ്ങ് മഹാ ത്യാഗിയാണ്. കൊട്ടാരത്തിനേക്കാളും, രാജ്യത്തേക്കാളും ശ്രേഷ്ഠമായ ആത്മാനന്ദത്തെ അങ്ങ് ത്യജിച്ചു. എന്നിട്ട് ചപ്പുചവറിനു തുല്യമായ രാജ്യഭോഗങ്ങളെ അനുഭവിക്കുന്നു.” സന്ന്യാസി രാജാവിനെ പരിഹസിക്കുകയായിരുന്നില്ല. മറിച്ച് ഭൗതികമായ ഐശ്വര്യങ്ങളെല്ലാം അത്യന്തം നിസ്സാരവും ക്ഷണികവുമാണെന്നു വ്യക്തമാക്കുകയായിരുന്നു.
സ്വാര്‍ത്ഥ ചിന്തയില്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി സേവനം അനുഷ്ഠിക്കുന്നതും ശരിയായ ത്യാഗം തന്നെ. സ്വന്തം സുഖസൗകര്യങ്ങള്‍ കുറച്ച് ആ പണം ലോകത്തിനായി സമര്‍പ്പിക്കുന്നതും ത്യാഗമാണ്. അത്തരം നിഷ്കാമ ഭാവത്തിലൂടെ ആത്മലോകത്തിന്റെ വാതിലില്‍ നമ്മള് മുട്ടിവിളിക്കുകയാണ്. ഒരു യഥാര്‍ത്ഥ ത്യാഗിയുടെ സാന്നിദ്ധ്യം തന്നെ ലോകത്തിന് അനുഗ്രഹമായിത്തീരുന്നു. ത്യാഗപൂര്‍ണ്ണമായ ജീവിതത്തെക്കാളും വലിയ സത്സംഗം മറ്റൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: