തുറവൂര്‍: നീര ഉല്പാദനം നിലച്ചു, പാര്‍ലര്‍ പൂട്ടി. ടെക്നീഷ്യന്മാര് പിന്മാറിയതോടെയാണ് താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നീര പാര്‍ലറുകള്‍ പൂട്ടിയത്.
വരള്‍ച്ച രൂക്ഷമായതോടെ ഉല്പാദനം കുറഞ്ഞതും പ്രതിഫലം കൃത്യമായി ലഭിക്കാത്തതുമാണ് തൊഴിലാളികള്‍ പിന്മാറാന് കാരണമായത്. നാളികേര ഉല്പാദക സംഘടനയായ കേരപ്രിയ ഫെഡറേഷനാണ് തുറവൂര്‍ കേന്ദ്രീകരിച്ച് നീര ഉല്പാദനത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്.
പട്ടണക്കാട് ബ്ലോക്കിലെ എട്ട് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ഉല്പാദനം തുടങ്ങിയത്. പന്ത്രണ്ട് ടെക്നിഷ്യന്മാരാണ് ജോലി ചെയ്തിരുന്നത്. ലിറ്ററിന് 45 രൂപയാണ് പ്രതിഫലം നല്‍കിയിരുന്നത്. ഒരാള്‍ കുറഞ്ഞത് ഒരു ദിവസം 20 ലിറ്റര്‍ നീരവരെ ചെത്തിയിരുന്നു.
പിന്നീട് ഉല്പാദനം ഗണ്യമായി കുറയുകയായിരുന്നു. കരപ്പുറം നാളികേര ഉല്പാദക ഫെഡറേഷന് കമ്പനിയാണ് നീര സംഭരിച്ചിരുന്നത്. ഇരുപത് ലിറ്റര്‍ നീര ഉല്പാദിപ്പിക്കണമെങ്കില് പത്ത് തെങ്ങ് മൂന്ന് നേരവും ചെത്തണം.
പ്രത്യേക പരിശീലനം ലഭിച്ച 20 ടെക്നിഷ്യന്മാരുണ്ടെങ്കിലേ ഉല്പാദനം സാധ്യമാകു എന്നിരിക്കെ 12 തൊഴിലാളികളെ ഉപയോഗിച്ചാണ് കേരപ്രിയ ഉല്പാദനം തുടങ്ങിയത്. നീരയുടെ ലഭ്യത കുറവ് സ്ഥാപനത്തെ നഷ്ടത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: