1964 ഒക്ടോബര്‍ 9-ന് കോണ്‍ഗ്രസിന്റെ ആശയങ്ങളോട് പൊരുത്തപ്പെടാതെ വിമതശബ്ദമുയര്‍ത്തിയ കെ.എം. ജോര്‍ജ്ജ് എന്ന അതികായന് പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണ് കേരളാകോണ്‍ഗ്രസ്. കെ.എം. ജോര്‍ജ്ജിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലെ ക്രൈസ്തവര്‍ ഏകോപിക്കപ്പെട്ടപ്പോള്‍ കേരളാകോണ്‍ഗ്രസ് കേരളരാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി. പക്ഷെ, കോണ്‍ഗ്രസില്‍ നിന്നു വിഘടിച്ചുപോയ കേരളാ കോണ്‍ഗ്രസ് പിന്നീട് പല ചേരികളായി.
ബാലകൃഷ്ണപിള്ളയുടെ ഗ്രൂപ്പാണ് കേരളാ കോണ്‍ഗ്രസില്‍ നിന്നും ആദ്യം ഭിന്നിച്ചുപോയത്. ഈ ഭിന്നിപ്പിനിടയില്‍ ഉയര്‍ന്നുവന്ന നേതാവാണ് കെ.എം. മാണി. കെ.എം. ജോര്‍ജ്ജിന്റെ കാലശേഷം കേരളാ കോണ്‍ഗ്രസ് (എം) അഥവാ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കേരളാകോണ്‍ഗ്രസിലെ പ്രധാനഗ്രൂപ്പായി. മറ്റ് കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളേക്കാള്‍ കോണ്‍ഗ്രസിനോട് വിധേയത്വം പുലര്‍ത്തിയ മാണി ആ പാര്‍ട്ടിയുടെ ഗ്രൂപ്പുപോരിലും കണ്ണിയായി. കഴിഞ്ഞ രണ്ടു ദശാബ്ദമായി കോണ്‍ഗ്രിന്റെ സഖ്യകക്ഷിയായി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ നിയന്ത്രിച്ച കെ.എം. മാണി അഴിമതിയുടെ നിഴലേറ്റുവാങ്ങിയാണ് യുഡിഎഫില്‍ നിന്നു പുറത്തുപോയത്.
ബാര്‍കോഴവിവാദത്തില്‍ ബിജുരമേശ് തെളിവുകള്‍ നിരത്തി പ്രതിരോധത്തിലാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിക്കാത്തതാണ് മാണിയെ പ്രകോപിപ്പിച്ചത്. ചരല്‍ക്കുന്നിലെ കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരുടെ ക്യാമ്പില്‍ മാണി യുഡിഎഫില്‍നിന്നു പുറത്തുപോകുകയാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം കോണ്‍ഗ്രസിനെ ഞെട്ടിക്കുമെന്ന് മാണി പ്രതീക്ഷിച്ചങ്കിലും കോണ്‍ഗ്രസ് കുലുങ്ങിയില്ല. കോട്ടയത്ത് യൂത്ത്കോണ്‍ഗ്രസ് മാണിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ഇതോടെ മുറിവേറ്റ മാണി കോണ്‍ഗ്രസിന്റെ പത്തി നോക്കി നല്കിയ തിരിച്ചടിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്ടത്.
ഒരാഴ്ച മുമ്പുവരെ മാണി കോണ്‍ഗ്രസിനെ അട്ടിമറിക്കുമെന്ന് സൂചന നല്‍കിയില്ല. കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സണ്ണി പാമ്പാടി അനുഗ്രഹം വാങ്ങാന്‍ പലായിലെ വസതിയിലെത്തിയപ്പോള്‍ മാണി അനുഗ്രഹിച്ചു. ഇതോടെ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശങ്ക തീര്‍ന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പ് സ്ഥാനാര്‍ത്ഥി സഖറിയാസ് കുതിരവേലി സിപിഎം പിന്തുണയോടെ കറുത്ത കുതിരയായി പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു. മാണിഗ്രൂപ്പിന്റെ യുഡിഎഫ് ബന്ധത്തകര്‍ച്ച ഇതോടെ പൂര്‍ണ്ണമായി. മാണിയോട് മൃദുസമീപനം പുലര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടി രാഷ്ട്രീയസദാചാരമില്ലായ്മയുടെ പ്രതീകമായാണ് മാണിയെ വിശേഷിപ്പിച്ചത്.
ഉമ്മന്‍ചാണ്ടി ആദ്യമായിട്ടാണ് മാണിക്കെതിരെ ഇത്രരൂക്ഷമായി പ്രതികരിക്കുന്നത്. മാണിയുടെ നിലപാട് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അവസരവാദമാണെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അടുത്തിടെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് വെട്ടിലായ കെപിസിസി പ്രസിഡന്റ് എം.എം. ഹസനും മാണിയുമായുള്ള ചിരകാല സൗഹൃദം മുറിച്ചുനീക്കി.
സിപിഎമ്മിന്റെ പിന്തുണ നേടിയ മാണിയോട് കലഹിച്ച് കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ഇ.ജെ. അഗസ്തി രാജിവച്ചതോടെ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്ന് കേരളാകോണ്‍ഗ്രസിനെ വിശേഷിപ്പിച്ച മാണിയുടെ ഗ്രൂപ്പ് പിളര്‍പ്പിന്റെ വക്കിലെത്തി നില്ക്കുന്നു.
ജില്ലയില്‍ മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു അഗസ്തി. സിപിഎം സഖ്യത്തെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ജനപ്രിയ എംഎല്‍എ മോന്‍സി ജോസഫും വ്യക്തമാക്കിക്കഴിഞ്ഞു. പി.ജെ. ജോസഫും മാണിയുടെ പ്രവൃത്തി അംഗീകരിക്കുന്നില്ല. മാണിയെ സിപിഎം. പിന്തുണച്ചതോടെ വെട്ടിലായിരിക്കുന്നത് സിപിഐയാണ്. പ്രാദേശിക സംഭവവികാസമായി സിപിഎമ്മിന്റെ മാണി ബന്ധത്തെ ലഘുകരിക്കാന്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന് ശ്രമിച്ചെങ്കിലും സിപിഐയുടെ ഇടതുമുന്നണിയിലെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്.സിപിഎം സംസ്ഥാനനേതൃത്വത്തിന്റെ സമ്മതമില്ലാതെ മാണിയുമായുള്ള സഖ്യം യാഥാര്‍ത്ഥ്യമാവുകയില്ലെന്ന് സിപിഐക്കറിയാം. മാണിയുമായുളള സഖ്യത്തിന്റെ സൂചന ലഭിച്ചപ്പോള്‍ സിപിഐ അംഗത്തിനോട് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. സിപിഐ അംഗത്തെ വോട്ടെടുപ്പില്‍നിന്നു പിന്‍വലിച്ച് മാണിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് വ്യംഗ്യമായി സിപിഐ വ്യക്തമാക്കിക്കഴിഞ്ഞു.
ലോ കോളജ് സമരം മുതല്‍ മൂന്നാര്‍ വിവാദം വരെയുള്ള സംഭവവികാസങ്ങളില്‍ സിപിഎമ്മിനെതിരായ നിലപാടാണ് സിപിഐ സ്വീകരിച്ചത്. അതുകൊണ്ട് സിപിഐയുടെ മണ്ടയ്ക്കൊരടി എന്ന നിലയ്ക്കാണ് മാണിഗ്രൂപ്പുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം തീരുമാനിച്ചതെന്ന് വ്യക്തം.എല്‍ഡിഎഫ് യോഗം കൂടാതെ ഇത്ര പ്രധാന്യമേറിയ തീരുമാനം സിപിഎം കൈക്കൊണ്ടതില്‍ സിപിഐ അതൃപ്തരാണ്. മാണി വരുംദിനങ്ങളില്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് സിപിഐക്കറിയാം. സിപിഐയുടെ എതിര്‍പ്പിനെ മറികടന്ന് തല്ക്കാലം മാണിഗ്രൂപ്പിനെ സിപിഎം സഖ്യകക്ഷിയാക്കില്ല. ഈ സാഹചര്യം മാണിക്കും സിപിഎമ്മുമായി മാണിഗ്രൂപ്പിന്റെ അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നല്കിയ മകന് ജോസ്.കെ.മാണിക്കും ഉണ്ടാക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല. യുഡിഎഫ് എന്ന വീടുവിട്ടിറങ്ങിയ മാണിഗ്രൂപ്പ് ഇപ്പോള്‍ പെരുവഴിയില്‍ തമ്മില്‍ കലഹിക്കുകയാണ്.
കേരള രാഷ്ട്രീയം കണ്ട കൂര്‍മ്മബുദ്ധിയുള്ള നേതാക്കളിലൊരാളാണ് പാലാക്കാരുടെ സ്വന്തം മാണിസാര്‍. ബാര്‍കോഴ വിവാദത്തില്‍പ്പെട്ടിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലാക്കാര് മാണിസാറിനെ കൈവിട്ടില്ല. പാല തട്ടകമാക്കി രാഷ്ട്രീയ കരുനീക്കം നടത്തുന്ന മാണിയാണ് രാഷ്ട്രീയ ഭീഷ്മാചാര്യരായ കെ. കരുണാകരന് ശരശയ്യയൊരുക്കിയത്.ചാരക്കേസില്‍ കരുണാകരന് വീണപ്പോള്‍ ആദ്യം തള്ളിപ്പറഞ്ഞത് അതുവരെ ലീഡര്‍ വിശ്വസ്തനെന്ന് കരുതിയിരുന്ന മാണിയാണ്. തുടര്‍ന്ന് എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ ചരടുവലിച്ചതും മാണിതന്നെ. ഇതോടെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും മാണിസാര്‍ പ്രിയങ്കരനായി. ജേക്കബ് ഗ്രൂപ്പുമായുള്ള യുദ്ധത്തില്‍ മാണിക്ക് എല്ലാവിധ സഹായവും ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്. ചാരക്കേസില്‍ വീണുപോയ കരുണാകരന് പീന്നീട് കരകയറാനായില്ല. ഒരു കാലത്ത് തന്നെ സംരക്ഷിച്ചു നിര്‍ത്തിയ കരുണാകരനെ പിന്നീട് മാണി തിരിഞ്ഞുനോക്കിയിട്ടില്ല.
മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടശേഷം കരുണാകരന് മാണിയുടെ പേര് കേള്‍ക്കുന്നതുപോലും ചതുര്‍ത്ഥിയായിരുന്നു. ബിജു രമേശ് ഉയര്‍ത്തിയ ബാര്‍കോഴ വിവാദം നിയമസഭയെ യുദ്ധക്കളമാക്കിയപ്പോള്‍ ആരോപിതനായ മാണി ശാന്തനായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ പിന്‍ബലത്തിലായിരുന്നു പ്രതിപക്ഷം നിയമസഭ അടിച്ചുതകര്‍ത്തിട്ടും ബഡ്ജറ്റ് അവതരിപ്പിച്ച് കേരളം അതുവരെ കണ്ട ധനകാര്യമന്ത്രിമാരില്‍ മാണി ഹീറോ പരിവേഷം നേടിയത്.
ഒരിക്കല്‍ കരുണാകരനെയാണ് വീഴ്ത്തിയതെങ്കില്‍ കോട്ടയത്തെ സിപിഎം സഖ്യത്തിലൂടെ മാണി വീഴ്ത്താന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിനെയാണ്. വളംവച്ചു നട്ടുവളര്‍ത്തി വലുതാക്കിയ മാണിയെന്ന വടവൃക്ഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുമീതേ വീഴുന്നതുകണ്ട് നിസ്സഹായരാകുകയാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും. മറുവശത്ത് ഇനി എന്ത് മാനറിസമാണ് മാണി കാട്ടുകയെന്നറിയാതെ സിപി ഐ അന്തംവിട്ടുനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: