പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയിലേക്ക് ഫണ്ട് അനുവദിക്കാത്ത എം എല്‍ എ മാരുടെ പേരുകള്‍ പ്രസിദ്ധികരിക്കുമെന്ന് വൈദ്യുതി മന്ത്രി എം. എം മണി. പത്തനംതിട്ടയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ജില്ലാതല പ്രഖ്യാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയോട് ചിലര്‍ ശരിയായ മനോഭാവം കാണിച്ചില്ല. ഇത്തരം ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് പറ്റുന്ന കയ്യബദ്ധമാണ്. എംഎല്‍എമാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും, പ്രവര്‍ത്തനം വിലയിരുത്തി തന്റെ കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും മണി പറഞ്ഞു.
ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5.75 കോടി രൂപയാണ് ചെലവായിട്ടുള്ളത്. ഡാമുകളിലെ ജലത്തിന്റെ അളവ് കുറഞ്ഞത് വൈദ്യുതി ഉല്പാദനത്തെ ബാധിച്ചിട്ടുണ്ട്.
എന്നാല്‍ പവര്‍കട്ട് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര വിഹിതമായി ലഭിക്കുന്ന വൈദ്യുതിക്കു പുറമെ പുറത്തുനിന്നും വിലയ്ക്ക് വാങ്ങിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് പുറമെ കാറ്റില്‍ നിന്നും ഊര്‍ജം ഉല്പാദിപ്പിക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വീണാ ജോര്‍ജ്ജ് എം എല്‍ എ അധ്യക്ഷയായി. രാജു എബ്രഹാം എംഎല്‍എ, എഡിഎം അനു എസ്. നായര്‍, എ.പി ജയന്, വിക്ടര്‍ ടി. തോമസ്, എന്‍.വേണുഗോപാല്‍, ജി. മോഹനനാഥപണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: