തൃശൂര്‍: കാത്തിരുന്ന ഒരാണ്ടിനിപ്പുറം അനിശ്ചിതത്വങ്ങളെ മറികടന്നെത്തിയ തൃശൂര്‍ പൂരത്തിന് ആഹ്ളാദ പരിസമാപ്തി. പകല്‍പ്പൂരത്തിനുശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുന്നാഥന്റെ മുന്നില്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. ഇന്നലെ ഉച്ചക്ക് 12 ഓടെ തന്നെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഭഗവതിമാര്‍ പതിനായിരങ്ങളെയും, വടക്കുന്നാഥനെയും സാക്ഷിയാക്കി ഉപചാരം ചൊല്ലി. തിരുവമ്പാടി ശിവസുന്ദറിന്റെ മുകളിലിരുന്നാണ് തിരുവമ്പാടി ഭഗവതി എത്തിയത് ശ്രീ പത്മനാഭന്റെ പുറമേറി പാറമേക്കാവ് ഭഗവതിയും ഉപചാരം ചൊല്ലാനെത്തി.
ഇനി ഭഗവതിമാര്‍ക്ക് വിശ്രമിക്കാം; അടുത്ത പൂരം നാള് വരെ. 2018 ഏപ്രില്‍ 25 നാണ് അടുത്ത വര്‍ഷത്തെ പൂരം. വെടിക്കെട്ടിലെ നിയന്ത്രണങ്ങളും, ആനയെഴുന്നെള്ളിപ്പിലെ സുരക്ഷയും കണക്കിലെടുത്ത് പതിവിലും നേരത്തെയായിരുന്നു ഇത്തവണ ഉപചാരം ചൊല്ലി പിരിയല്‍. ഭഗവതിമാര്‍ ഉപചാരം ചൊല്ലി മടങ്ങിയതിന് ശേഷമായിരുന്നു പകല്‍വെടിക്കെട്ട്. സാധാരണ പകല്വെട്ടിക്കെട്ടിന് ശേഷമാണ് ഉപചാരം ചൊല്ലാറുള്ളതെന്നിരിക്കെ, നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇത്തവണ ഉപചാരം ചൊല്ലി ഭഗവതിമാര്‍ മടങ്ങിയശേഷമായിരുന്നു വെടിക്കെട്ട്. ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി.
കണ്ണൊന്നടച്ചാല്‍ , മേളവും ആനകളും കാഴ്ചകളുമൊക്കെ മുന്നിലുണ്ട്. കാതുകളില്‍ മേളങ്ങള്‍ കൊട്ടിക്കയറല്‍, വെടിക്കെട്ടിന്റെ കുലുക്കവും വര്‍ണ്ണചാരുതയും, കുടമാറ്റത്തിന്റെ വിസ്മയങ്ങളും മഠത്തിനു മുന്നിലും ഇലഞ്ഞിത്തറയിലും തേക്കിന്ക്കാട്ടിലുമെല്ലാം കണ്ട കാഴ്ചകള്‍ മനസിലെ പൂരപ്പറമ്പില്‍. ഒരാണ്ടത്തേക്കിനി ഒരു സുരക്ഷാപ്രശ്നങ്ങളുമില്ലാതെ മനസുകളില്‍ ചെറുപൂരങ്ങളും മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും വെടിക്കെട്ടുമൊക്കെ സമയക്രമമനുസരിച്ച് കയറിക്കൊണ്ടിരിക്കും; ഓര്‍മകളുടെ മരം പെയ്യല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: