ആലപ്പുഴ: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം ജല ഓഡിറ്റിങ്ങിലേക്ക് കടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മിക്ക ജില്ലകളും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ആലപ്പുഴയിലെ സ്ഥിതി അത്ര തൃപ്തികരമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലകളില്‍ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തന്നെ കുളങ്ങളുടെ ശുദ്ധീകരണത്തില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കുളങ്ങളും ജലസ്രോതസുകളും ശുദ്ധമാക്കാന്‍ ജനപങ്കാളിത്തത്തോടെ പുതിയ സംസ്കാരം വളര്‍ത്തിക്കൊണ്ട് വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോടുകള്‍ വൃത്തിയാക്കാന്‍ തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്താം.
പൈപ്പു വെള്ളത്തെമാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് തെളിഞ്ഞുകഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാത്യു ടി. തോമസ് ആദ്ധ്യക്ഷ്യം വഹിച്ചു.
ആലപ്പുഴ നഗരത്തില്‍ അധിവസിക്കുന്ന 1,77,000 പേര്‍ക്കും സമീപ പഞ്ചായത്തുകളായ പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക,് പുന്നപ്ര വടക്ക,് ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, എന്നീ പഞ്ചായത്തുകളിലായി അധിവസിക്കുന്ന 2,60,000 പേര്‍ക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്ന ബൃഹദ് പദ്ധതിയാണ് യാഥാര്‍ത്ഥ്യമായത്. 225 കോടി രൂപയാണ് മൊത്തം പദ്ധതി തുക.
62 ദശലക്ഷം വെള്ളം പ്രതിദിനം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: