കൊടുങ്ങല്ലൂര്‍: പെരിഞ്ഞനത്തുനിന്നു തുടങ്ങി അഞ്ചു പഞ്ചായത്തുകളിലൂടെ ഒഴുകി പെരിയാറിന്റെ കൈവഴിയില്‍ പതിക്കുന്ന പെരുംതോട് ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കുന്നു. തീരമേഖലയിലെ പ്രധാന തോടുകളിലൊന്നായ പെരുംതോടിന്റെ എറിയാട് പഞ്ചായത്ത് പ്രദേശത്തെ അഞ്ചു കിലോമീറ്ററാണ് വൃത്തിയാക്കുന്നത്.
മാലിന്യക്കൂമ്പാരം പൂര്‍ണമായും മാറ്റി പെരുംതോടിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കുകയാണു ലക്ഷ്യം. എറിയാട് കേരളവര്‍മ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിനു വടക്ക് നീതിവിലാസം കോളനി പരിസരത്തുനിന്നു തോട് ശുചീകരണം തുടങ്ങി. എറിയാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കഠിന പരിശ്രമത്തിലാണു പ്രവൃത്തികള്‍.
ജെസിബി ഉപയോഗിച്ചു ചെളി നീക്കം ചെയ്യല്‍ തുടങ്ങി. തോട്ടില്‍നിന്നു കോരിയെടുക്കുന്ന മാലിന്യത്തില്‍ ചെളി വളമായും പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനായും മാറ്റും. തോടിന്റെ ഇരുവശങ്ങളിലെയും മണ്ണ് കയറ്റി തോടും പരിസരവും വൃക്ഷങ്ങളും ചെടികളും പിടിപ്പിച്ചു മനോഹരമാക്കാനും പദ്ധതിയുണ്ട്.
തോട് ശുചീകരണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ പ്രധാന ജലസ്രോതസായി പെരുംതോട് മാറുമെന്നാണു പ്രതീക്ഷ. പ്രധാന ഉള്‍നാടന്‍ ഗതാഗത മാര്‍ഗമായിരുന്ന തോട്ടില്‍ മാലിന്യം നിറഞ്ഞതോടെയാണ് ഉപയോഗശൂന്യമായത്. തോട്ടില്‍ തടയണകള്‍ നിര്‍മിച്ചു വെള്ളം കെട്ടിനിര്‍ത്തി ശുദ്ധജല മല്‍സ്യകൃഷി നടത്താനാകുമെന്നു തോട് നവീകരണ പദ്ധതിക്കു നേതൃത്വം നല്കുന്ന ജനപ്രതിനിധികള്‍ പറഞ്ഞു.
ഏകദേശം 30,000 രൂപ പ്രതിദിനം ചെലവ് വരുന്ന പദ്ധതിക്കു സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്, അംഗങ്ങളായ എ.കെ.അബ്ദുല്‍ അസീസ്, എം.കെ.സിദ്ദീഖ്, ടി.എ.പങ്കജാക്ഷന്, അനില്‍കുമാര്‍, സുഗത ശശിധരന്, വി.എ.സബാഹ്, ഫാത്തിമ നൗഷാദ്, ബേബി ജനാര്ദനന് എന്നിവരാണു തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
തോട് വൃത്തിയാകുന്നതോടെ നീരുറവ സജീവമാകുകയും പ്രദേശത്തെ ജലസ്രോതസുകളില്‍ വെള്ളമെത്തുകയും ചെയ്യുമെന്നാണു ജനങ്ങളുടെ പ്രതീക്ഷ. പെരിഞ്ഞനം മുതല്‍ എടവിലങ്ങ് വരെയുള്ള പഞ്ചായത്ത് പ്രദേശത്തു തോട് വൃത്തിയാക്കല്‍ നേരത്തെ തുടങ്ങിയിരുന്നു. തോട് വൃത്തിയാക്കിയതിനു ശേഷം കയര്‍ ഭൂവസ്ത്രമണിയിക്കുകയാണു ചെയ്തത്. എറിയാട് പ്രദേശത്തും കയര്‍ ഭൂവസ്ത്രമണിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: