ന്യൂദല്‍ഹി: അരക്ഷിതാവസ്ഥയില്‍ നിന്ന് ജമ്മുകശ്മീരിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കൂവെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീരികള്‍ക്കായി മോദി എന്തു തീരുമാനം സ്വീകരിച്ചാലും രാജ്യം ഇരുകയ്യും നീട്ടി അതു സ്വീകരിക്കുമെന്നും മെഹബൂബ പറഞ്ഞു. ജമ്മുവിലെ മേല്‍പ്പാല ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കശ്മീരിന്റെ ഇന്നത്തെ വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ മോദിക്ക് മാത്രമേ സാധിക്കൂ. അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും രാജ്യത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ ധൈര്യം കാട്ടിയ നേതാവാണ് മോദി. ശരിയായ കരുത്താണിത് കാണിക്കുന്നത്. മോദിയുടെ ലാഹോര്‍ സന്ദര്‍ശം അദ്ദേഹത്തിന്റെ ശക്തിയുടെ തെളിവാണെന്നും മെഹബൂബ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് പാക്കിസ്ഥാനില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. കശ്മീരിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും അദ്ദേഹത്തിനാവുമായിരുന്നു. എന്നാല്‍ അതിനുള്ള ധൈര്യവും മുന്പ്രധാനമന്ത്രിക്കുണ്ടായിരുന്നില്ല.
വാജ്പേയി ഭരണകാലത്ത് കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടായിരുന്നു. ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനിയുടെ നേതൃത്വത്തില്‍ നിരന്തരം സമാധാന ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ കേന്ദ്രത്തിലെ വാജ്പേയി സര്‍ക്കാരും സംസ്ഥാനത്തെ മുഫ്തി മുഹമ്മദ് സര്‍ക്കാരും പോയതോടെ അത്തരം ശ്രമങ്ങളെല്ലാം നിലച്ചുപോയെന്നും മെഹബൂബ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: