ഇപ്പോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.
ആദ്യ പകുതിയില്‍ രുപീന്ദര്‍ സിംഗ് നേടിയ രണ്ടുഗോളില്‍ ഇന്ത്യ മുന്നിട്ടു നിന്നു. ഇടവേളയ്ക്ക് ശേഷം സുനിലും തല്‍വീന്ദര്‍ സിംഗും ഗോളടിച്ച് ഇന്ത്യയ്ക്ക് വിജയവും വെങ്കലവും സമ്മാനിച്ചു.
അവസാന ലീഗ് മത്സരത്തില്‍ മലേഷ്യക്കെതിരെ നിറംമങ്ങിപ്പോയ ഇന്ത്യ ഇന്നലെ തകര്‍ത്തുകളിച്ചു.അവസരങ്ങള്‍ മുതലാക്കിയ അവര്‍ അനായാസം ജയിച്ചുകയറി.
ബ്രിട്ടനുമായി സമനില പിടിച്ചാണ് (2-2) ഇന്ത്യ ടൂര്‍ണമെന്റില്‍ അങ്ങേറിയത്. തുടര്‍ന്ന് ന്യൂസിലന്‍ഡിനെ 3-0 ന് തോല്‍പ്പിച്ചു.എന്നാല്‍ ഓസ്ട്രേലിയക്കെതിരെ 1-3 ന് തോറ്റു. ജപ്പാനെതിരെ 4-3 ന് വിജയം നേടി. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ ആതിഥേയരായ മലേഷ്യയോട് എതിരില്ലാത്ത ഒറ്റഗോളിന് തോറ്റതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹം പൊലിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇവിടെ ഫൈനലിലെത്തിയിരുന്നു.പക്ഷെ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി. നിലവിലുളള ചാമ്പന്മാരായ ഓസ്ട്രേലിയ ഇത്തവണയും ഫൈനലില്‍ എത്തിയിട്ടുണ്ട് .സ്വര്‍ണ മെഡലിനായുളള പോരാട്ടത്തില്‍ അവര്‍ ബ്രിട്ടനെ നേരിടും.
ആതിഥേയരായ മലേഷ്യ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.അഞ്ച്,ആറ് സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ അവര്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജപ്പാനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: