കൊച്ചി: ലോക് റെഡ്ക്രോസ് ദിനത്തിലും കേരളത്തിലെ റെഡ്ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലങ്ങുതടിയാകുന്നു. രാഷ്ട്രീയത്തിന്റെ പക പോക്കലായി കഴിഞ്ഞ വര്‍ഷം സൊസൈറ്റിയെ പിരിച്ചു വിട്ട സര്‍ക്കാര്‍ നടപടിയെ കേരള ഹൈക്കോടതി പോലും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.പിരിച്ചുവിട്ട നടപടി കോടതി റദ്ദാക്കുകയും ചെയ്തു.
നടപടി സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്ന് ചൂണ്ടികാട്ടി കഴിഞ്ഞമാസം 13ന് സുപ്രീം കോടതി വിധിയും വന്നു. വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സൊസൈറ്റിയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ ചുമതല ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവില്‍ സൊസൈറ്റികളുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കൈമാറാതെയാണ് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നത്. ഒന്‍പത് മാസത്തോളം സംസ്ഥാനത്തുടനീളം റെഡ്ക്രോസ് നടത്തിപ്പോരുന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നടപടി മൂലം സ്തംഭനത്തിലായിരുന്നു.
അംഗങ്ങള്‍ക്ക് പ്രഥമ ശ്രുശൂഷയ്ക്കായി നല്കുന്ന പരിശീലനം, എല്ലാ മാസവും പാവപ്പെട്ട രോഗികള്‍ക്ക് നല്കുന്ന ഭക്ഷണം, മരുന്ന് വിതരണം എന്നിവയെല്ലാം മുടങ്ങി. നിലവില്‍ വിധി വന്ന ശേഷവും ഫണ്ട് കൈമാറാത്തതിനാല്‍ അംഗങ്ങളുടെ സഹകരണത്തില്‍ ഫണ്ട് ശേഖരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ചിരിക്കുന്നത്. ഉയിര്‍ത്തേഴുന്നേല്‍പ്പിന്റെ തുടക്കം എന്ന നിലയില്‍ നാളത്തെ ദിനാചരണത്തില്‍ ഇതിന്റെ ഭാഗമായുള്ള പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എറ്റവും കൂടുതല്‍ അംഗങ്ങളുള്ള എറണാകുളം ജില്ലയില്‍ 3,620 പേരാണ് സേവനങ്ങളില്‍ പങ്കാളികളാകുന്നത്.
സ്വയംഭരണ അധികാരമുള്ള ആഗോള സംഘടനയായ റെഡ്ക്രോസിന് സംസ്ഥാന തലത്തില്‍ ഗവര്‍ണറും, ജില്ലാ തലത്തില്‍ കളക്ടര്‍മാരുമാണ് പ്രസിഡന്റ് പദവി വഹിക്കുന്നത്. ഈയൊരു കാര്യം ഒഴിച്ച് നിര്‍ത്തിയാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. കോടതി വിധിയിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. റെഡ്ക്രോസ് സൊസൈറ്റി പിടിയിലാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സര്‍ക്കാര്‍ അന്നത്തെ തിരുവനന്തപുരം കളക്ടറെ ഉപകരണമാക്കിയാണ് സൊസൈറ്റിയുടെ സംസ്ഥാന ഓഫീസില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്തത്. 1994 മുതല്‍ 2013 വരെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായിരുന്നു റെഡ്ക്രോസ്.
അഡ്മിനിസ്ട്രേറ്റര്‍ ഭരണം റെഡ്ക്രോസിനെ പരിതാപകരമാക്കിയതിനെത്തുടര്ന്ന്, ഹൈക്കോടതി ഇടപെട്ടാണ് 2013 ല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പില്‍ സി പി എമ്മിനെതിരെ മത്സരിച്ചയാള്‍ ചെയര്‍മാനായ ഭരണസമിതി നിലവില്‍വന്നു. ഈ പശ്ചാത്തലത്തിലാണ്, ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ പിടിച്ചെടുക്കല്‍ നയം നടപ്പാക്കിയത്. അക്കൗണ്ടുകള്‍ മരവിപ്പിച്ച സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഭരണം പിടിക്കാനാണ് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: