കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണ ആദ്യഘട്ടപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള അഴുക്കുചാല്‍ നിര്‍മ്മാണം തുടങ്ങി.
മേലെപാളയം റോഡ് മുതല്‍ എസ്കെ പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണം നടക്കുന്നത്. പുതിയ അഴുക്കുചാല്‍ സ്ഥാപിക്കുകയാണ് ആദ്യപടി. അതോടൊപ്പം അഴുക്കുചാലി നോട് ചേര്‍ന്ന് കുഴിയെടുത്ത് കെഎസ്ഇബി, ടെലഫോണ്‍, വിവിധ കേബിളുകള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ എന്നിവയും ഇത് വഴിയാക്കും. അഴുക്കുചാലുകള്‍ക്ക് മുകളിലെ സ്ലാബുകളില്‍ ടൈല്‍സുകളും സ്ഥാപിക്കും. റോഡിലെ ടാറിംഗ് മാറ്റി ഇന്റര്‍ലോക്ക് വിരിക്കാനുമാണ് പദ്ധതി.
വ്യാപാരികളുമായി നിരവധി തവണ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. മെയ് അവസാനവാരത്തിലെ സ്കൂള്‍ സീസണ് കച്ചവടവും റംസാന്‍മാസ കച്ചവടവും ആരംഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.
വ്യാപാരികളുടെ ഭാഗത്തു നിന്നും നല്ല സഹകരണമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് ജില്ലാ ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.വി. കുഞ്ഞിരാമന് പറഞ്ഞു. സമീപത്തെ കടകള്‍, ഹോട്ടലുകള്‍, പള്ളി എന്നിവിടങ്ങളില്‍ നിന്നും അഴുക്കുചാലിലേയ്ക്ക് വെള്ളം ഒഴുക്കിവിട്ടിരുന്നു.
വെള്ളം ഒഴുക്കിവിടുന്നത് അവസാനിപ്പിക്കാതെ ജോലികള്‍ ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഹോട്ടലും പള്ളിയും അടച്ചിടാമെന്ന ധാരണയില്‍ എത്തുകയായിരുന്നു. ഹോട്ടലും പള്ളിയും അടച്ചതോടെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പുതിയ അഴുക്കുചാലിനായി ചാലുകള്‍ കീറാന്‍ തുടങ്ങിയത്. ഇന്നലെ ഉച്ചയോടെ കോണ്‍ക്രീറ്റ് ചെയ്യലും തുടങ്ങി.
രാത്രിയും പകലുമായാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. ജോലികള്‍ തുടങ്ങുന്നതിനായി കെഎസ്ഇബി നിലവിലെ ലൈനുകള്‍ മാറ്റി താല്‍ക്കാലിക വൈദ്യുതകാലുകള്‍ സ്ഥാപിച്ച് അതില്‍ നിന്നും കണക്ഷനുകള്‍ നല്‍കിയിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മാറ്റി താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ്.
3.64 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവില്ജോലികള്ക്ക് രണ്ട് കോടി 12 ലക്ഷം, ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് ഒരുകോടി 20 ലക്ഷം, പ്ലെബ്ലിംഗ് ജോലികള്‍ 32 ലക്ഷത്തി അമ്പതിനായിരം എന്നിങ്ങനെയാണ് പദ്ധതി വിഹിതം. നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: