കൊച്ചി: അടിയന്തരാവസ്ഥയെ ചെറുത്തവര്‍ക്ക് ഒരാനുകൂല്യവും നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആനുകൂല്യങ്ങള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ നിവേദനത്തിനു മറുപടിയായി (25582/എസ്.എസ്.എ2/2017, 15.04.2017) അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ കമ്മ്യൂണിസ്റ്റുകളും അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തെന്ന് പാര്ട്ടിക്കാര് പ്രസംഗിക്കാറുള്ളതാണ്. പാര്‍ട്ടി നടത്തിയ കയ്യൂര്‍, പുന്നപ്ര-വയലാര്‍ സമരങ്ങളെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് പെന്ഷന് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴാണ് ഈ തീരുമാനം.
അടിയന്തരാവസ്ഥയെ ചെറുത്തു തോല്‍പ്പിച്ചവരില്‍ 90 ശതമാനവും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. അറസ്റ്റു വരിച്ചവരുടെയും ജയിലില്‍ പോയവരുടെയും പീഡനം അനുഭവിച്ചവരുടെയും രേഖകള്‍ പരിശോധിച്ചപ്പോള്‍ പാര്‍ട്ടിയും നേതാക്കളും പറയുന്ന കഥകള്‍ വ്യാജമാണെന്നു വ്യക്തമായി. ഏതെങ്കിലും ആനുകൂല്യം നല്കിയാല് അതു മുഴുവന്‍ ലഭിക്കുന്നത് ആര്‍എസ്എസ് ജനസംഘം-ബിജെപി പ്രവര്‍ത്തകര്‍ക്കാകുമെന്നാണ് സ്ഥിതി. അതാണ് ഈ തീരുമാനത്തിനു മുഖ്യ കാരണം.
ഇതിനു പുറമേ, കോണ്‍ഗ്രസും സിപിഎമ്മുമായുള്ള അടുപ്പവും തടസ്സമാണ്. ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാരും നടപ്പാക്കിയ അടിയന്തരാവസ്ഥയെ എതിര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ദേശീയതലത്തിലും കോണ്‍ഗ്രസിനെ പിണക്കും. ഇതിന് സിപിഎം ഒരുക്കമല്ല. കേരളത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് സിപിഐ- കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. അന്നത്തെ സമരക്കാര്‍ക്ക് പെന്‍ഷനോ മറ്റെന്തെങ്കിലും സഹായമോ കൊടുക്കുന്നത് സിപിഐയ്ക്കും പിടിക്കില്ല. ഇതും പിണറായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രശ്നമാണ്.
അടിയന്തരാവസ്ഥയെ പരസ്യമായി എതിര്‍ത്തെങ്കിലും സിപിഎം നേതാക്കള്‍ കോണ്‍ഗ്രസുമായി ധാരണയിലായിരുന്നു. അതേ സമയം താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഏറെ പീഡനവും മര്‍ദ്ദനവും അനുഭവിച്ചവരുണ്ട്. ആര്‍എസ്എസ് വിരോധത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ലഭിക്കാവുന്ന ആനുകൂല്യങ്ങളും പിണറായി സര്‍ക്കാര്‍ നിഷേധിക്കുകയാണ്.
മുഖ്യമന്ത്രിക്ക് 2016 ഒക്ടോബര്‍ 10നാണ് അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് നിവേദനം നല്‍കിയത്.
അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ മിസ, ഡിഐആര്‍ അനുസരിച്ച് 7,134 പേര് ജയിലിലായി. പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാര്‍ സര്‍ക്കാരുകള്‍ അടിയന്തരാവസ്ഥയുടെ ഇരകള്‍ക്ക് പെന്‍ഷനും ചികിത്സാ സഹായവും നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, പങ്കെടുത്തവര്‍ക്ക് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുക, മരിച്ചവരുടെ ആശ്രിതരെ സംരക്ഷിക്കുക, ചികിത്സാസഹായം നല്‍കുക, സമരചരിത്രം പാഠ്യവിഷയമാക്കുക എന്നീ ആവശ്യങ്ങളായിരുന്നു അസോസിയേഷന്റേത്.
അസോസിയേഷന്റെ നിവേദനത്തിന്മേല് സംസ്ഥാനസര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: