തിരുവനന്തപുരം: ഒ. രാജഗോപാൽ എംഎൽഎയുടെ പാപ്പനംകോടുള്ള ഓഫിസിനുനേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകൾ എറിഞ്ഞ് തകർത്തു. തൊട്ടു ചേർന്ന ബിജെപി നേമം നിയോജക മണ്ഡല ഓഫീസിന്റെ ചില്ലുകളും തകർത്തു. മുൻപിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറും തകർക്കപ്പെട്ടു.
രാജഗോപാല്‍ എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് അറിയില്ല. രാത്രി 12 മണി വരെ ബിജെപി പ്രവര്‍ത്തകര്‍ ഓഫിസില്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ടെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.
ഏതാനും മാസങ്ങളായി നേമം നിയോക മണ്ഡലത്തിൽ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് ഒ രാജഗോപാൽ പറഞ്ഞു. അതിന്റെ തുടർച്ചയാണ് പാർട്ടി ഓഫീസിനു നേരെ നടന്ന അക്രമം. കോർപ്പറേഷൻ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി കൗൺസിലർമാരുടെ ഓഫീസുകൾ പലതവണ ആക്രമിക്കപ്പെട്ടുവെങ്കിലും പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണ്.
ശ്രീവരാഹം, കരമന, വെള്ളായണി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ബിജെപി പതാകകൾ കത്തിക്കുകയും ബോർഡുകൾ തകർക്കുകയും ചെയ്തിരുന്നു. ആർക്കെതിരെയും കേസുകൾ ചാർജ്ജ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: