കാസര്‍കോട്: ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ മലയാളിയുടെ നേതൃത്വത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഐഎസ് അനുകൂല ആശയ പ്രചാരണം. വാട്സ് ആപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ജിഹാദടക്കമുള്ള വിഷയങ്ങളില്‍ തീവ്രപ്രചാരണം നടക്കുന്നത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയുടെ പരാതിയില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി.
ഐഎസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേര്ക്കപ്പെട്ടതായ സന്ദേശം കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഖരിച്ചതായി രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി സുപ്രണ്ട് ടി.പി. സുരേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്നും ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 4ന് രാത്രിയാണ് കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹാരിസ് മസ്താന്റെ വാട്സ് ആപ്പില്‍ ഒരു സന്ദേശം വന്നത്. മെസ്സേജ് ടു കേരളയെന്ന ഗ്രൂപ്പില്‍ അംഗമാക്കിയെന്നായിരുന്നു സന്ദേശം. ഗ്രൂപ്പിന്റെ ഉദ്ദേശം എന്തെന്ന ചോദ്യത്തിന് മറുപടിയായി കിട്ടിയത് കുറേ ശബ്ദ സന്ദേശങ്ങള്‍. തൃക്കരിപ്പൂരില്‍ കാണാതായ റാഷിദ് അബ്ദുള്ള മറുപടി പറയുന്ന രീതിയിലുള്ളതാണ് ഒരു സന്ദേശം. രാത്രി തന്നെ ഹാരിസ് കാസര്‍കോട് സിഐ അബ്ദുള്‍ റഹിമാന്‍ പരാതി നല്കി.
തൊട്ടടുത്ത ദിവസം എന്‍ഐഎ ഡിവൈഎസ്പി മൊഴിയെടുക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് ഗ്രൂപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. അബു ഈസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിന്. ഇയാള്‍ പാലക്കാട് നിന്ന് കാണാതായ ഇസയാണെന്നാണ് കേസ് അന്വേഷിക്കുന്ന എന്‍ഐഎയുടെ സംശയം.
കാസര്‍കോട് ജില്ലയില്‍ നിന്നുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളിലെത്തിയവരുടെ സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് കിട്ടുന്നതിനിടയിലാണ് ഫേസ് ബുക്കിലും വാട്സ് ആപ്പിലും വിവിധ പേരുകളില്‍ ഐഎസ് ഗ്രൂപ്പുകള്‍ സജീവമായിരിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: