സ്വന്തം ലേഖകന്‍
കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് വീതി കൂട്ടുന്നു. രണ്ട് വരി നിലനിര്‍ത്തി 10 മീറ്ററില്‍ റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കാനാണ് നാഷണല്‍ ഹൈവേ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് എന്‍എച്ച് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ ഡോ.സിനി.എ ജന്മഭൂമിയോട് പറഞ്ഞു.
ചിന്നക്കട, കടപ്പാക്കട, കല്ലുംതാഴം, കരിക്കോട്, കുണ്ടറ, എഴുകോണ്‍, കൊട്ടാരക്കര, ചെങ്ങമനാട്, വിളക്കുടി, ഇടമണ്‍, തെന്മല, ആര്യങ്കാവ്, പുളിയറ തെങ്കാശി, ചെങ്കോട്ട, രാജപാളയം എന്നി പ്രധാന സ്ഥലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
206 കിലോമീറ്ററാണ് തിരുമംഗലം ദേശീയപാതയുടെ നീളം. ഇതില്‍ 81.2 കിലോമീറ്റര്‍ കേരളത്തിലും ബാക്കിഭാഗം തമിഴ്നാട്ടിലുമാണ്. റോഡിന്റെ വീതി കൂട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് ഇനി സംസ്ഥാന സര്‍ക്കാരാണ്.
സംസ്ഥാനസര്‍ക്കാര്‍ ഉടന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഇതു സംബന്ധിച്ച് അനുമതിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
വീതികൂട്ടല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.
ഗതാഗതക്കുരുക്ക് കൂടുതലുള്ള റോഡുകളില്‍ ഒന്നാണ് കൊല്ലം-തിരുമംഗലം ദേശീയ പാത. റോഡ് കയ്യേറി ഇവിടങ്ങളില്‍ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പണിതിട്ടുണ്ട്. വീതി കൂട്ടുന്നതോടെ ഇവയെല്ലാം പൊളിച്ചുനീക്കേണ്ടതായി വരുമെന്നും അധികൃതര്‍ അറിയിച്ചു.
അനുമതി ലഭിച്ച് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതോടെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
2000ലാണ് നിലവിലെ-കൊല്ലം ചെങ്കോട്ട റോഡ് തിരുമംഗലം ദേശീയപാതയാകുന്നത്. കേരളവും തമിഴ്നാടും തമ്മിലുള്ള കശുവണ്ടി വ്യാപാര ബന്ധം മുന്‍നിര്‍ത്തിയാണ് റോഡിന് അന്ന് അനുമതിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: