ഇരിട്ടി: പ്ലാസ്റ്റിക് നിരോധനം അട്ടിമറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി നഗരസഭ രംഗത്ത്. രണ്ടു ദിവസങ്ങളിലായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 67 കിലോയോളം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പ്ലാസ്റ്റിക് കാരിബാഗുകള്‍, തുണിസഞ്ചിയെന്ന് തോന്നിപ്പിക്കുന്ന നോണ്‍ വുവണ്‍ പ്ലാസ്റ്റിക് ബാഗുകള്‍, സ്ട്രോ, പ്ലാസ്റ്റിക് ഗ്ലാസ്, തെര്‍മോകോള്‍ പ്ലേറ്റ്, പ്ലാസ്റ്റിക് ഇല എന്നിവയാണ് പിടിച്ചെടുത്തത്.
ഇരിട്ടി, ചാവശേരി, 19-ാം മൈല്‍ എന്നിവിടങ്ങളിലായി 120 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ 2016 ലെ മാലിന്യ പരിപാലന ചട്ടപ്രകാരം കേസെടുക്കുന്നതിന് നോട്ടീസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഉസ്മാന് ചാലിയാന്‍, പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
നഗരസഭയെ ആറു മാസം നീണ്ട വിവിധ പ്രചാരണബോധവല്‍ക്കരണ പരിപാടികള്‍ക്കു ശേഷം മാര്‍ച്ച് ഒന്നിന് സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത മേഖലയായി പ്രഖ്യാപിച്ചിരുന്നു. മതിയായ സമയം കിട്ടിയില്ലെന്ന് പറഞ്ഞ് വ്യാപാരികള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നു വരെ സമയം നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഇനിയും ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനം. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: