വിവേകാനന്ദാദി യതീന്ദ്രന്മാരെയും രബീന്ദ്രാദി കവീന്ദ്രന്മാരെയും ആത്മാവില്‍ ആവാഹിച്ചാണ് താന്‍ വംഗദേശത്തു നിന്നും മലയാളമണ്ണിലെത്തിയതെന്ന് മഹാകവി കുമാരനാശാന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ആശാന്, യോഗത്തിന്റെ മുഖപത്രത്തിന് ‘വിവേകോദയം’ എന്ന നാമം തന്നെ നല്കി. ആശാന് വിവേകാനന്ദ സ്വാമികളോടുണ്ടായിരുന്ന അനല്പമായ ആദരവിന് മറ്റൊരു സാക്ഷിപത്രം വേണ്ട.
ആത്മജേതാവായ ഒരു സന്യാസിയെ താന്‍ ആദ്യമായി കാണുന്നത് വി.കെ. കൃഷ്ണമേനോന് (സ്വാമി ത്യാഗീശാനന്ദ)തൃശ്ശൂരില്‍ ആരംഭിച്ച ‘വിവേകോദയം സമാജ’ത്തിലെ ശ്രീകോവിലില്‍ വച്ചായിരുന്നുവെന്ന് സ്വാമി ചിന്മയാനന്ദന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന സവിശേഷ സ്ഥാനത്തിന് തൃശൂര്‍ നഗരം അര്‍ഹമായതില്‍ ‘വിവേകോദയം സമാജം’ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
തിരുവിതാംകൂറിലും കൊച്ചിയിലും മാത്രമല്ല, മലബാറിലും ‘വിവേകോദയം’ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സമ്മേളനം, പിണറായിയിലുള്ള പാറപ്പുറത്തെ വിവേകാനന്ദ വായനശാലയില്‍ വച്ചായിരുന്നുവല്ലോ നടന്നത്. സ്വാമി വിവേകാന്ദന്റെ ജന്മനാടായ ബംഗാള്‍ കഴിഞ്ഞാല്‍ ഒരുകാലത്ത് ആ മഹാത്മാവിന്റെ സ്വാധീനം ശക്തമായിരുന്നത് കേരളത്തിലായിരുന്നു.
ചിന്മയ മിഷന്റെ നേതൃത്വത്തില്‍ നടന്നുവന്ന ചിന്മയ ജന്മശതാബ്ദി ആഘോഷം സമാപിച്ചു. സ്വാമിജിയുടെ ജന്മനാടായ എറണാകുളത്ത് വച്ചായിരുന്നു കേരളത്തിലെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ആരംഭം കുറിച്ചതെങ്കില്‍ സമാപനച്ചടങ്ങ് അദ്ദേഹത്തിന്റെ രണ്ടാം ജന്മനാടെന്ന് കരുതുന്ന തൃശൂരില്‍വച്ചാണ് നടന്നത്.
സ്വാമി ചിന്മയാനന്ദന്റെ തൃശൂരിലെ പ്രഥമ ഗീതാജ്ഞാനയജ്ഞം ആരംഭിച്ചത് 1957 സെപ്തംബര്‍ ഒന്നിനാണ്. അന്നത്തെ കേരള ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവുവാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്. ആ യജ്ഞം ഒരു മാസം നീണ്ടുനിന്നു. വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്തായിരുന്നു യജ്ഞവേദി. അവിടെ ജാതിബ്രാഹ്മണനല്ലാത്ത ഒരാള്‍ ഗീതാപ്രഭാഷണം, അതും മ്ലേച്ഛമായ രീതിയില്‍ ആംഗലേയത്തില്‍ നടത്തുന്നതിനെതിരെ യാഥാസ്ഥിതികര്‍ രംഗത്തുവന്നു. ‘ഗീതാപ്രഭാഷണം’ എവിടെ നടത്തണം? എതിര്‍ത്തവരോട് സ്വാമിജി ചോദിച്ചു: ‘മറ്റ് എത്രയോ സ്ഥലങ്ങളുണ്ട്!’ എന്നായിരുന്നു അവരുടെ ഉത്തരം. എന്നെ സംബന്ധിച്ച് എല്ലാ സ്ഥലങ്ങളും ഭഗവാന്റെ ശ്രീമൂലസ്ഥാനമാണെന്ന സ്വാമിജിയുടെ പ്രത്യുത്തരത്തോടെ ഗീതാജ്ഞാനയജ്ഞം വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്തുവച്ചുതന്നെ നടന്നു.
ഉപനിഷദ് സന്ദേശം കുടില്‍ മുതല്‍ കൊട്ടാരംവരെ പ്രചരിപ്പിക്കുവാനായിരുന്നു സ്വാമി വിവേകാനന്ദന് ആഹ്വാനം ചെയ്തത്. വിവേകാനന്ദ നാമത്തിന്റെയും സൂക്തങ്ങളുടെയും ഉപരിപ്ലവമായ വിനിയോഗത്തിന് ഉപരിയായി ആ മഹാത്മാവ് മുന്നോട്ടുവച്ച ജീവിതദര്‍ശനം ഗുണപരമായ പരിവര്‍ത്തനങ്ങള്‍ക്കായി പ്രായോഗികമാക്കുന്നുണ്ടോ? വിശദവും വിശകലനാത്മകവുമായ ഉത്തരം ലഭിക്കേണ്ടതായ ചോദ്യമാണിത്.
ആധുനികലോകത്തിന് വേദാന്തവിദ്യയുടെ ശാസ്ത്രീയതയും സനാതനത്വവും യുക്തിഭദ്രതയും തെളിയിച്ചുകൊടുക്കുവാനായിരുന്നു സ്വാമി ചിന്മയാനന്ദന് ഹിമാലയ ശൃംഗത്തില്‍നിന്നും ഭാരതത്തിന്റെ സമതലപ്രദേശങ്ങളിലേക്ക് ഇറങ്ങിയത്. ഉത്തരകാശിയില്‍നിന്ന് പൂനെയിലേക്കുള്ള യാത്രക്കിടയില്‍ അദ്ദേഹം ഋഷികേശിലിറങ്ങി തന്റെ സന്യാസദീക്ഷാ ഗുരുവായ സ്വാമി ശിവാനന്ദയുടെ അനുഗ്രഹാശംസകള്‍ തേടി. സ്വാമി ശിവാനന്ദ പൂര്‍ണമനസ്സോടെ പുതിയ സംരംഭത്തിന് ആശംസകള്‍ നേര്‍ന്നു പറഞ്ഞു: ‘വിവേകാനന്ദനെപ്പോലെ ഗര്ജ്ജിക്കുക. വിജയിക്കും.’
ജനസാമാന്യത്തിന് ഉപനിഷത് സാരസര്‍വ്വസ്വമായ ഭഗവദ്ഗീതയാണ് ഗുണകരമെന്ന് സ്വാമി ചിന്മയാനന്ദ തിരിച്ചറിഞ്ഞു. ജമനസ്സുകളെ ജ്ഞാനാഭിമുഖ്യത്തോടൊപ്പം കര്‍മോത്സുകരാക്കുവാന്‍ ഗീതാപ്രഭാഷണ പരമ്പരകളിലൂടെ കഴിയുമെന്ന് സ്വാനുഭവത്തിലൂടെ സ്വാമി മനസ്സിലാക്കി.
പൗരസ്ത്യ-പാശ്ചാത്യദേശങ്ങള്‍, ഭൂത-വര്‍ത്തമാനകാലങ്ങള്‍, ഭൗതിക-ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍, പണ്ഡിതര്‍-പൊതുജനങ്ങള്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാകണം സനാതനധര്‍മ്മം എന്നതായിരുന്നു ചിന്മയാനന്ദജിയുടെ ദര്‍ശനം. അദ്വൈതാചാര്യനായ ആദിശങ്കരാചാര്യരുടെ മാതൃഗൃഹമായ മേല്‍പ്പാഴൂര്‍ മന വിലയ്ക്കു വാങ്ങിയതും തുടര്‍ന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും സാധകന്മാരും ജിജ്ഞാസുക്കളും ഇവിടെയെത്തി വ്യക്തിനിഷ്ഠ സാധനകളോടൊപ്പം വിവിധ ഭാരതീയ ശാസ്ത്രങ്ങളും പഠിച്ചുവരുന്നതും സ്വാമി ചിന്മയാനന്ദന്റെ ജീവിതം സഫലമായതിന്റെ ഉത്തമോദാഹരണമാണ്.
വിദ്യാസമ്പന്നരെന്ന് സ്വയം കരുതുന്നവരുടെ സംശയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സ്വാമി ചിന്മയാനന്ദന് ശ്രമിച്ചു. അതില്‍ ഒരു പരിധിവരെ അദ്ദേഹം വിജയിക്കുകയും ചെയ്തു. സ്വാമി ചിന്മയാനന്ദന് തന്നെ ഒരിക്കല്‍ പറയുകയുണ്ടായി: ”ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ സന്യാസിയെ ആദ്യം വിശ്വസിക്കും. പിന്നീടേ സംശയിക്കൂ. എന്നാല്‍ കേരളത്തില്‍ സന്യാസിയെ ആദ്യം സംശയിക്കും. പിന്നീട് പരീക്ഷിക്കും. അതില്‍ വിജയിച്ചാലേ വിശ്വസിക്കൂ.”
ആധുനികഭാരതത്തിലെ ആത്മീചാര്യന്മാരില് സ്വാമി വിവേകാനന്ദനുശേഷം സ്വാമി ചിന്മയാനന്ദനെപ്പോലെ ആകര്‍ഷകവും സുന്ദരവുമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തവര്‍ വളരെ വിരളമാണ്. സ്വാമി ചിന്മയാനന്ദന്റെ കൗതുകകരമായ ഇംഗ്ലീഷ് ഭാഷ കേട്ട് അദ്ദേഹത്തിന്റെ അഭിനയപാടവവും ആരെയും വിസ്മയിപ്പിക്കുമായിരുന്നു.
സ്വാമി വിവേകാനന്ദന് കാലോചിതമാക്കിയ യോഗ-വേദാന്ത സന്യാസ സമ്പ്രദായത്തിന്റെ പാതയിലൂടെയാണ് സ്വാമി ചിന്മയാനന്ദനും സഞ്ചരിച്ചിരുന്നത്. കൂടാതെ ചട്ടമ്പിസ്വാമികള്‍, രമണമഹര്‍ഷി, ശിവാനന്ദ സ്വാമികള്‍, സ്വാമി തപോവനം തുടങ്ങിയ എല്ലാ മഹാത്മാക്കളില്‍നിന്നും ആവുന്നത്ര സ്വാശീകരിച്ചു സ്വാമി ചിന്മയാനന്ദന്.
സന്യാസം ആത്മീയവും സാംസ്കാരികവും എന്നതിനുപരി സാമുദായികവും ഭൗതികവുമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലീന ലോകത്തില്‍ സന്യാസത്തിന്റെയും മഹത്വം മനസ്സിലാക്കിയ, അനേകം നിശ്ശബ്ദരായ മഹാത്മാക്കളുണ്ട്. എങ്കിലും സ്വാമി വിവേകാനന്ദന്റെയും സ്വാമി ചിന്മയാനന്ദന്റെയും വ്യതിരിക്തമായ സവിശേഷതയെന്തെന്നാല്‍ അവര്‍ ഇരുവരും വേദാന്തത്തിന്റെ വിജയവൈജയന്തി വിശ്വമെമ്പാടും പുനഃപ്രതിഷ്ഠിച്ച സനാതനധര്‍മ്മ സന്ദേശവാഹകരായ സന്യാസി ശ്രേഷ്ഠന്മാരായിരുന്നുവെന്നതാണ്.
ചിന്മയാനന്ദജിയും പറപ്പൂരമ്മയും
ഒരിക്കല്‍ തൃശ്ശൂരില്‍ ഗീതാജ്ഞാനയജ്ഞം നടത്തിക്കൊണ്ടിരിക്കെ സ്വാമി ചിന്മയാനന്ദന് ‘പറപ്പൂരമ്മ’ എന്ന പേരില്‍ പ്രസിദ്ധയായ ശിവയോഗിനി മാതാവിനെ സന്ദര്‍ശിക്കുകയുണ്ടായി. ആ കൂടിക്കാഴ്ചയില്‍ പറപ്പൂരമ്മ സ്വാമിജിയോട് പറഞ്ഞു. ‘സ്വാമി സംസാരത്തിലൂടെ സാത്വികഭാവം ഉണര്‍ത്തുന്നു. ഞാന്‍ മൗനത്തിലൂടെയും.’ഇരുവരും കുറച്ചുനേരം മൗനത്തിലാണ്ടു. യാത്രയാകുന്ന സമയത്ത് സ്വാമിജി പറപ്പൂരമ്മയെ നമസ്കരിച്ചു. ‘ഇതുമാത്രം വേണ്ടായിരുന്നു’ എന്ന് പറപ്പൂരമ്മ പറഞ്ഞപ്പോള്‍ ‘പണ്ടൊരിക്കല്‍ എനിക്ക് തന്നത് ഞാന്‍ തിരിച്ചുതന്നുവെന്ന് കരുതിയാല്‍ മതി’ എന്നായിരുന്നു സ്വാമിജിയുടെ ഉത്തരം.
വലപ്പാടുള്ള കടപ്പുറത്തുപോയി നടത്തിയ അവഭൃത സ്നാനത്തോടുകൂടിയാണ് തൃശ്ശൂരില്‍ നടന്ന പ്രഥമ ജ്ഞാനയജ്ഞത്തിന്റെ സമാപനം കുറിച്ചത്. തുടര്‍ന്ന് സ്വാമിജിയും പരിവാരങ്ങളും തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയുണ്ടായി. പറപ്പൂരമ്മ അക്കാലത്ത് വലപ്പാടുള്ള ഗൃഹത്തില്‍ സാധനാനുഷ്ഠാനങ്ങളുമായി കഴിയുകയായിരുന്നു. രോഗാതുരയായ അമ്മ, സ്വാമിജി വരുന്നുണ്ടെന്നറിഞ്ഞ് ചിലരുടെ സഹായത്തോടെ തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി. പ്രദക്ഷിണ വഴിയിലൂടെ ആരാധകര്‍ക്കൊപ്പം നടന്നുപോകുന്ന സ്വാമിജിയുടെ മുന്നിലെത്തി അവര്‍ നമസ്കരിച്ചു. രോഗിണിയായ ആ കുമാരിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് സ്വാമിജി ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശൂരിലെത്തിയ സ്വാമിജി പറപ്പൂരില്‍ ആത്മസാക്ഷാത്കാരം സിദ്ധിച്ച ഒരു യോഗിനിയുണ്ടെന്ന് അറിഞ്ഞ് അവിടെയെത്തുകയായിരുന്നു. പ്രഥമദര്ശനത്തെയും നമസ്കാരത്തെയും കുറിച്ച് പറപ്പൂരമ്മ പറഞ്ഞപ്പോള്‍, ‘ഞാന്‍ ശിഷ്യരുടെ പാദാനുദാസനാണ്’ എന്നായിരുന്നു ചിന്മയാനന്ദസ്വാമികളുടെ ഉത്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: